
തിരുവനന്തപുരം:നവകേരള സദസ്സിന് സ്കൂള്‍ ബസ്സുകള്‍ വിട്ടുനല്‍കാനുള്ള സര്‍ക്കുലര്‍ പുതുക്കി. കുട്ടികളുടെ യാത്രക്ക് അസൗകര്യമില്ലാത്ത വിധത്തിൽ ബസ് നൽകാം എന്ന പുതിയ വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തിയാണ് സര്‍ക്കുലര്‍ പുതുക്കിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സര്‍ക്കുലര്‍ ഇറക്കിയത്. സ്കൂള്‍ ബസുകള്‍ നവകേരള സദസ്സിനായി വിട്ടുകൊടുക്കുന്നത് സ്കൂള്‍ കുട്ടികളെ ബാധിക്കുമെന്ന് ചൂണ്ടികാണിച്ച് കെഎസ്‌യു പ്രതിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കുലര്‍ പുതുക്കിയത്. സ്കൂള്‍ ബസുകള്‍ വിട്ടുകൊടുക്കണമെന്ന നിര്‍ദേശത്തില്‍ മാറ്റം വരുത്തിയിട്ടില്ല.
മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങൾക്ക് മുന്നിലെത്തുന്ന സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സ് പരിപാടിയുടെ ഭാഗമായി സ്കൂൾ ബസുകളും വിട്ടുനൽകണമെന്നായിരുന്നു നേരത്തെയിറക്കിയ സര്‍ക്കുലര്‍. സംഘാടകർ ആവശ്യപ്പെട്ടാൽ ബസുകൾ വിട്ടു നൽകാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകർ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നവ കേരള സദസ്സ് പരിപാടിയിക്കെത്തുന്ന പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബസുകൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടത്. ഇന്നാണ് നവകേരള സദസ്സ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam