
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്ന വിഷയത്തില്‍ വിദഗ്ധ സമിതി ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകും. സമിതി തലവൻ ജെ പ്രസാദാണ് മന്ത്രി സി രവീന്ദ്രനാഥിന് റിപ്പോർട്ട് നൽകുക. പല ഘട്ടങ്ങളായി അൺലോക്ക് മാർഗനിർദ്ദേശങ്ങൾ നിലവിൽ വന്നപ്പോഴും സ്കൂളുകൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ഒടുവിൽ വന്ന അൺലോക്ക് മാർഗനിർദ്ദേശങ്ങളിൽ ഈ മാസം 15 മുതൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കമാമെന്ന് കേന്ദ്ര സർക്കാർ പറയുന്നുണ്ടെങ്കിലും രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങൾക്കും ഇതിനോട് താൽപര്യമില്ല.
കേരള സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയും ഉടൻ സ്കൂളുകൾ തുറക്കണ്ട എന്ന നിഗമനത്തിലാണെന്നാണ് മനസിലാക്കുന്നത്. ഈ മാസമോ അടുത്ത മാസമോ സ്കൂൾ തുറക്കാൻ പറയാൻ സാധ്യതയില്ല. അധ്യയന വർഷം പൂർണ്ണമായും ഇല്ലാതാകുന്ന രീതിയിൽ കാര്യങ്ങൾ എത്തിക്കാതെ. ജനുവരിക്ക് ശേഷം വേനലവധി അടക്കം റദ്ദാക്കിക്കൊണ്ട് ക്ലാസുകൾ പൂർത്തിയാക്കാമെന്ന ശുപാർശയാണ് വിദഗ്ധ സമിതി സർക്കാരിന് സമർപ്പിക്കുകയെന്നാണ് വിവരം.
സ്കൂൾ തുറന്നാൽ ആദ്യം 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളെ ക്ലാസിലെത്തിക്കാനാണ് നിർദ്ദേശം. പിന്നീട് 9,11 ക്ലാസ് വിദ്യാർത്ഥികളെ എത്തിക്കുകയും തുടർന്ന് സാഹചര്യം അനുകൂലമാകുമ്പോൾ ഷിഫ്റ്റ് സമ്പ്രദായത്തിൽ ക്ലാസുകൾ നടത്തുകയെന്നതാണ് നിലവിലെ നിർദ്ദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam