
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷമപരിശോധനയിൽ സംസ്ഥാനത്താകെ 86 പേരുടെ പത്രിക തള്ളി. ഇതോടെ നിലവില്‍ 204 സ്ഥാനാര്‍ഥികളാണുള്ളത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപമാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പണം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 290 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചിരുന്നത്.
തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ സിഎസ്ഐ സഭാ മുൻ ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെ ഭാര്യ ഷേർളി ജോണിന്‍റെ നാമനിർദ്ദേശ പത്രിക തള്ളി. പാലക്കാട് എ വിജയരാഘവന്‍റെ അപരന്‍റെ പത്രികയും തള്ളി. വടകര ലോക്സഭ മണ്ഡലത്തില്‍ കെ കെ ഷൈലജയുടെ അപരയുടെ പത്രിക സ്വീകരിച്ചു. മതിയായ രേഖകൾ ഇല്ലാത്തതിന്‍റെ പേരിലാണ് സൂക്ഷ്മപരിശോധനയിൽ ധർമ്മരാജ് റസാലത്തിന്റെ ഭാര്യ ഷേർളി ജോണിന്‍റെ പത്രിക തള്ളിയത്. തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ഷെർളി പത്രിക നൽകിയത് വലിയ ചർച്ചയായിരുന്നു. ശശി തരൂരിന്‍റെ അപരൻ എസ് ശശിയുടെ പത്രിക സ്വീകരിച്ചു. ആറ്റിങ്ങലിൽ അഞ്ച് പത്രികകൾ തള്ളി. അടൂർ പ്രകാശിന്‍റെ അപരൻമാരായ പി എൽ പ്രകാശ്, എസ് പ്രകാശ് എന്നിവരുടെ പത്രികകൾ സ്വീകരിച്ചു.
പാലക്കാട് മണ്ഡലത്തിൽ എ വിജയരാഘവന്‍റെ അപരൻ എ വിജയരാഘവന്‍റെ പത്രികയും വേണ്ടെത്ര രേഖകകളില്ലാത്തതിനാലാണ് തള്ളിയത്. കാസർകോടും ഇടതുമുന്നണി സ്ഥാനാർത്ഥി ബാലകൃഷ്ണന്‍റെ അപരൻ ബാലകൃഷ്ണൻ ചെമ്മഞ്ചേരിയുടെ പത്രികയും തള്ളി.വടകരയിൽ കെ കെ ശൈലജയുടെ അപര ശൈലജയുടെ ഇനിഷ്യൽ വോട്ടർ പട്ടികയിൽ ഇല്ലെന്ന ആക്ഷേപം ഉന്നയിച്ചു. ഇനിഷ്യൽ കെ കെ ആണെന്ന് തെളിയിക്കുന്ന രേഖകൾ അപരയായ ശൈലജ ഹാജരാക്കി. ഇതോടെയാണ് പത്രിക സ്വീകരിച്ചത്. ഇതോടെ വടകരയില്‍ ഒരേ പേരിലുള്ള രണ്ടു പേരാണ് മത്സര രംഗത്തുണ്ടാകുക.
തൃശൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥി സുനിൽകുമാറിന്‍റെ അപരൻ സുനിൽകുമാറിന്‍റെ പത്രിക സ്വീകരിച്ചു. മാവേലിക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ രണ്ട് അപരൻമാരുടെ പത്രികകളും സ്വീകരിച്ചു. ആലത്തൂരിൽ ഡമ്മി സ്ഥാനാർത്ഥികളുടെ പത്രികകൾ മാത്രമാണ് തള്ളിയത്. മലപ്പുറത്ത് ഒരു സ്വതന്ത്രസ്ഥാനാർത്ഥിയുടെ പത്രിക തള്ളി. ഇടുക്കിയിൽ ഡമ്മി സ്ഥാനാർത്ഥികളുൾപ്പടെ നാല് പേരുടെ പത്രിക തള്ളി. പൊന്നാനിയിൽ ഡെമ്മി സ്ഥാനാർത്ഥികളുടെ പത്രിക മാത്രമാണ് എറണാകുളത്ത് നാല് പത്രികകൾ തള്ളി.
ചാലക്കുടിയിൽ ഡമ്മി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ 12 പേർ രംഗത്തുണ്ട്.വയനാട് ലോക്‌സഭ മണ്ഡലത്തില്‍ സൂക്ഷ്മ പരിശോധനയില്‍ പത്ത് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിച്ചു.വയനാട്ടില്‍ രണ്ട് ഡമ്മി സ്ഥാനാര്‍ത്ഥികളുടെ പത്രിക ഒഴിവാക്കി. കൊല്ലത്ത് 12 പേരുടെ പത്രിക സ്വീകരിച്ചു. മൂന്നുപേരുടേത് തള്ളി. കോട്ടയത്ത് മൂന്നു പത്രിക തള്ളി. 14 പത്രിക സ്വീകരിച്ചു. കണ്ണൂരില്‍ 12 പേരുടെ പത്രിക സ്വീകരിച്ചു. 3പേരുടെ പത്രിക തള്ളി.
സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ ലോക്‌സഭ മണ്ഡലം തിരിച്ച് നിലവിലുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം
തിരുവനന്തപുരം 13(തള്ളിയത് 9), ആറ്റിങ്ങല്‍ 7(7), കൊല്ലം 12(3), പത്തനംതിട്ട 8(2), മാവേലിക്കര 10(4), ആലപ്പുഴ 11(3), കോട്ടയം 14(3), ഇടുക്കി 8(4), എറണാകുളം 10(4), ചാലക്കുടി 12(1), തൃശൂര്‍ 10(5), ആലത്തൂര്‍ 5(3), പാലക്കാട് 11(5), പൊന്നാനി 8(12), മലപ്പുറം 10(4), വയനാട് 10(2), കോഴിക്കോട് 13(2), വടകര 11(3), കണ്ണൂര്‍ 12(6), കാസര്‍കോട് 9(4)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam