സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ തൃശൂരില്‍ അഞ്ച് പേരുടെ നാമനിര്‍ദേശ പത്രികകളാണ് തള്ളിയത്.  വിഎസ് സുനില്‍കുമാറിന്‍റെ അപര സ്ഥാനാര്‍ത്ഥിയായ സുനില്‍ കുമാറിന്‍റെ പത്രികയാണ് സ്വീകരിച്ചത്.

തൃശൂര്‍: തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്തുള്ളത് പത്ത് സ്ഥാനാര്‍ത്ഥികള്‍ ആകെ ലഭിച്ച 15 നാമനിര്‍ദ്ദേശ പത്രികകളില്‍ അഞ്ചെണ്ണം തള്ളി. സി.പി.ഐ സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാറിന്‍റെ ഡമ്മി സ്ഥാനാര്‍ത്ഥി രമേഷ്‌കുമാറിന്‍റെയും ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ഡമ്മി സ്ഥാനാര്‍ഥിയായ അനീഷ് കുമാറിന്‍റെയും പത്രികകള്‍ തള്ളി. അതേസമയം, വിഎസ് സുനില്‍കുമാറിന്‍റെ അപര സ്ഥാനാര്‍ത്ഥിയായ സുനില്‍ കുമാറിന്‍റെ പത്രിക സ്വീകരിച്ചു. 

Add Asianetnews as a Preferred SourcegooglePreferred


സത്യവാങ്മൂലം കൃത്യമായി പൂരിപ്പിക്കാത്തതിനാല്‍ പി അജിത്ത് കുമാര്‍ (ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി), പേര് നിര്‍ദേശിച്ചവരുടെ വിവരങ്ങള്‍ കൃത്യമായി ഇല്ലാത്തതിനാലും ഇതര ലോകസഭാ മണ്ഡലത്തിലെ വോട്ടറായതിനാല്‍ ഇലക്ടറല്‍ റോളിന്‍റെ പകര്‍പ്പ് സമര്‍പ്പിക്കാത്തതിനാലും സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ പി കല, പേര് നിര്‍ദേശിച്ചവരുടെ കൃത്യമായ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ ഡോ. കെ. പത്മരാജന്‍ എന്നിവരുടെയും പത്രികകളും സൂക്ഷ്മ പരിശോധനയില്‍ തള്ളി.

തൃശൂര്‍ ലോകസഭാ മണ്ഡലം വരണാധികാരിയും ജില്ലാ കലക്ടറുമായ വി.ആര്‍ കൃഷ്ണതേജയുടെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടന്നത്. പൊതുനിരീക്ഷക പി.പ്രശാന്തി, സ്ഥാനാര്‍ഥികള്‍, പ്രതിനിധികള്‍ തുടങ്ങിയവരും സന്നിഹിതരായി. ഏപ്രില്‍ ഏട്ടിന് വൈകിട്ട് മൂന്നുവരെ പത്രിക പിന്‍വലിക്കാം. അന്നേദിവസം തന്നെ ചിഹ്നങ്ങള്‍ അനുവദിക്കും. 

സൂക്ഷ്മ പരിശോധനക്ക് ശേഷം തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍

1) സുരേഷ് ഗോപി (ബി ജെ പി)
2) നാരായണന്‍ (ബി എസ് പി)
3) വി എസ് സുനില്‍കുമാര്‍ (സി പി ഐ)
4) കെ മുരളീധരന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)
5) ദിവാകരന്‍ പള്ളത്ത് (ന്യൂ ലേബര്‍ പാര്‍ട്ടി)
6) എം എസ് ജാഫര്‍ ഖാന്‍ (സ്വതന്ത്രന്‍)
7) സുനില്‍കുമാര്‍ (സ്വതന്ത്രന്‍)
8) പ്രതാപന്‍ (സ്വതന്ത്രന്‍)
9) കെ ബി സജീവ് (സ്വതന്ത്രന്‍)
10) ജോഷി (സ്വതന്ത്രന്‍)