
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചൻ തോട്ടിൽ കാണാതായ തൊഴിലാളിയ്ക്കായുള്ള തെരച്ചിൽ എട്ടാം മണിക്കൂറിലേക്ക്. രാത്രിയിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്കൂബ സംഘത്തിന് ടണലിനുള്ളിലേക്ക് കടക്കാൻ കഴിയാത്തതാണ് രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളിയാവുന്നത്. ടണലിൽ 30 മീറ്റർ അകത്തേക്കു പോയെന്നും ടണലിൽ മൊത്തം ഇരുട്ടാണെന്നും ആമയിഴഞ്ചൻ തോട്ടിൽ കാണാതായ തൊഴിലാളിയ്ക്കായി തെരച്ചിൽ നടത്തുന്ന സ്‌കൂബസംഘം പറഞ്ഞു. ടണലിനുള്ളിൽ മുട്ടുകുത്തി നിൽക്കാൻ പോലും കഴിയുന്നില്ലെന്നും സംഘം പറയുന്നു. റെയിൽവേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയയാളെ രാവിലെ 11.30 ഓടെയാണ് കാണാതായത്.
ടണലിനുള്ളിൽ മൊത്തം ഇരുട്ടാണ്. ഇനി ടണലിന്റെ മറുവശത്ത് നിന്ന് കയറാൻ നോക്കുകയാണ്. രാത്രിയായാൽ തെരച്ചിൽ നിർത്തി വെക്കേണ്ടി വരുമെന്നും രാത്രിയായാൽ സ്കൂബ ഡൈവേഴ്‌സ് പരിശോധന ബുദ്ധിമുട്ടാണെന്നും ഫയർ ഓഫീസർ പറഞ്ഞിരുന്നു. അതേസമയം, മറുവശത്തെ ടണലിലെ പരിശോധനയും വിഫലമായി. 15 മീറ്റർ മാത്രമാണ് അകത്തേക്ക് കയറാനായത്. മുഴുവൻ ചെളി മൂടി കിടക്കുകയാണ്. മറുവശത്ത് ഇനി തെരച്ചിൽ നടത്തേണ്ട കാര്യമില്ലെന്നും സ്കൂബ സംഘം പറഞ്ഞു. അപകടം നടന്ന ഭാഗത്തെ ടണലിൽ കൂടുതൽ പരിശോധന നടത്തും. അവിടെ 30 മീറ്റർ വരെ സ്കൂബ ഡൈവേഴ്‌സ് പോയിരുന്നു. രാത്രിയിലെ പരിശോധന സാഹചര്യം അനുസരിച്ചായിരിക്കുമെന്നും സംഘം കൂട്ടിച്ചേർത്തു.
നിലവിൽ സ്കൂബ ഡൈവിംഗിൽ പരിശീലനം നേടിയ ഫയർഫോഴ്സ് അംഗങ്ങളാണ് തെരച്ചിൽ നടത്തുന്നത്. ഇവർ 200 മീറ്ററോളം അകത്തേക്ക് പോയിട്ടും പുരോഗതിയുണ്ടായില്ല. മാലിന്യം നീക്കിയ ശേഷമാണ് മുങ്ങൽ വിദഗ്ധർ പരിശോധന നടത്തുന്നത്. ട്രാക്കിനിടയിലെ മാൻഹോളുകളിലും പരിശോധന നടത്തിയെങ്കിലും കാര്യമുണ്ടായില്ല.
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ആളെയാണ് കാണാതായത്. കോർപ്പറേഷന്റെ താൽക്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശിയായ 42 കാരനായ ജോയ് എന്നയാളെയാണ് കാണാതായത്. തൊഴിലാളി തോട്ടിലെ ഒഴുക്കിൽ പെട്ടെന്നാണ് സംശയം ഉയരുന്നത്. രണ്ട് ബംഗാൾ സ്വദേശിയും രണ്ട് മലയാളിയും ആണ് ജോലി ചെയ്തിരുന്നത്.
https://www.youtube.com/watch?v=Ko18SgceYX8