
ദില്ലി: കേരളത്തിലെ എസ്ഐആറിനെതിരെ സുപ്രീംകോടതിയിൽ വീണ്ടും ഹർജി. എസ്ഡിപിഐ ആണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. എസ്ഐആർ റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വോട്ടുകൾ ഒഴിവാക്കാൻ നീക്കമുള്ളതായും ഹർജിയിൽ ആരോപിക്കുന്നു. എസ്ഡിപിഐ അധ്യക്ഷൻ സിപി അബ്ദുൾ ലത്തീഫാണ് ഹർജി നൽകിയത്.
അതേസമയം, കേരളത്തിലെ എസ്ഐആർ നടപടികൾ മാറ്റിവെക്കില്ലെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്. ബിഎൽഒമാരുടെ മരണം എസ്ഐആറിലെ ജോലി ഭാരം കൊണ്ടല്ലെന്നും എസ്ഐആറിനെതിരായ ഹർജികൾ തള്ളണമെന്നും ആവശ്യപ്പെട്ട് കമ്മീഷൻ സുപ്രീം കോടതിയിൽ സത്യാവാങ്മൂലം നൽകി. എസ്ഐആർ തദ്ദേശ തെരഞ്ഞെടുപ്പിന് തടസ്സമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു.
കേരളത്തിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച സമയത്ത് നിലവിലെ സാഹചര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. കേരളത്തില്‍ എസ്ഐആര്‍ മാറ്റിവക്കേണ്ട സാഹചര്യമില്ലെന്നാണ് സത്യവാങ്മൂലത്തിൽ കമ്മീഷൻ ചൂണ്ടിക്കാട്ടിയത്.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പും എസ്ഐആർ നടപടികളും ഒന്നിച്ചു മുന്നോട്ടു പോകുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങളെല്ലാം ഏതാണ്ട് പൂര്‍ത്തിയായെന്നും ബിഎൽഒമാരുടെ മരണം ജോലി സമ്മർദ്ദം കൊണ്ടല്ലെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. എസ്ഐആറിനെതിരായ സംസ്ഥാനസർക്കാരിന്‍റെയടക്കം ഹർജികൾ കോടതി ചെലവോടെ തള്ളണമെന്നും സത്യവാങ്മൂലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. 81 ശതമാനം എന്യുമറേഷൻ ഫോമും ഡിജിറ്റൈസ് ചെയ്ത് കഴിഞ്ഞതായും കമ്മീഷൻ കോടതിയെ അറിയിച്ചു. നിലവിലെ എസ്ഐആർ നടപടികൾ തദ്ദേശ തെരഞ്ഞെടുപ്പിന് തടസമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് സുഗമമായി നടക്കാൻ നടപടികളെടുത്തിട്ടുമുണ്ട്.
എസ്ഐആറിനും തദ്ദേശ തെരഞ്ഞെടുപ്പിനും വ്യത്യസ്ത ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് ചുമതലയുള്ളവരെ എസ്ഐആറിനായി ഉപയോഗിക്കരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണം. സുഗമമായ എസ്ഐആർ നടത്തിപ്പിന് സർക്കാർ ഭരണപരമായ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇക്കാര്യം ചീഫ് സെക്രട്ടറി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാന കമ്മീഷൻ പറയുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനായി അഭിഭാഷകൻ എംആർ രമേഷ് ബാബുവാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാംഗ്ച്ചി എന്നിവർ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത്.
എസ്ഐആര്‍ സമയക്രമം പുതുക്കി ഒരാഴ്ച അധികസമയം അനുവദിച്ച് കഴിഞ്ഞ ദിവസമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ 81 ശതമാനം അപ്‌ലോഡ് പൂർത്തിയായെന്നും ഡിസംബർ രണ്ടിനകം തീർക്കാനായിരുന്നു പദ്ധതിയെന്നുമാണ് ഇന്നലെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയത്. സമയക്രമം പുതുക്കിയതോടെ നഗരപരിധിയിലടക്കം കണ്ടെത്താൻ കഴിയാത്ത വോട്ടര്‍മാരെ കണ്ടെത്താൻ കൂടുതൽ സമയം ലഭിക്കുമെന്നും കൂടുതൽ ബിഎൽഒ, ബിഎൽഎ യോഗങ്ങള്‍ ചേരുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നു. എസ്ഐആര്‍ പ്രക്രിയ കൂടുതൽ കുറ്റമറ്റരീതിയിൽ നടത്താനും ഒരാഴ്ചത്തെ അധിക സമയം സഹായകമാകുമെന്നും പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്താൻ പ്രത്യേക യജ്ഞം നടത്തുമെന്നും ഫോം തിരികെ നൽകാത്തവര്‍ അവസാന നിമിഷം വരെ കാത്തുനിൽക്കാതെ വേഗം നൽകണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്നലെ അറിയിച്ചിരുന്നു.