
കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷത്തിന് നേതൃത്വത്തിന് നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എസ്ഡിപിഐ. സമരത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ പങ്കെടുത്തിട്ടുണ്ട്. പ്രശ്നം ഉണ്ടാക്കിയ ക്രിമിനലുകൾ ഡിവൈഎഫ്ഐ പ്രവർത്തകരാണ്. ഫാക്ടറിക്ക് തീ ഇട്ടതും ആക്രമിച്ചതും അവരാണെന്നും എസ്ഡിപിഐ ആരോപിച്ചു. ജനകീയ സമരങ്ങളോട് സി.പി.എം പുലർത്തിപ്പോരുന്ന അസഹിഷ്‌ണുതയാണ് കാണുന്നത്. കേസിലെ ഒന്നാം പ്രതി ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റാണ്. താമരശ്ശേരി ഫ്രഷ് കട്ട് സമരസമിതിക്ക് നേതൃത്വം നല്‍കിയതും കലാപമുണ്ടാക്കിയതും എസ് ഡി പി ഐ ആണെന്ന് സിപിഎം ആരോപിച്ചിരുന്നു. ഈ ആരോപണം ദുരുദ്ദേശപരമാണ്. പൊലീസിനെ ഉപയോഗിച്ച് ജനകീയ സമരത്തെ അടിച്ചമർത്തുകയും ഫ്രഷ് കട്ട് മാനേജ്മെൻ്റിന് സംരക്ഷണം നൽകുകയുമാണ് സിപിഎം ചെയ്യുന്നത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശ സമരത്തോടൊപ്പം എസ്‌ഡിപിഐ ഉറച്ചുനിൽക്കുമെന്നും എസ്ഡിപിഐ വ്യക്തമാക്കി.
താമരശ്ശേരി ഫ്രഷ് കട്ട് സമരസമിതിക്ക് നേതൃത്വം നല്‍കിയതും കലാപമുണ്ടാക്കിയതും എസ് ഡി പി ഐ ആണെന്നായിരുന്നു സിപിഎം ആരോപണം. ചൊവ്വാഴ്ച നടന്ന സംഘര്‍ഷത്തില്‍ ജില്ലയ്ക്ക് പുറത്തു നിന്നെത്തിയ എസ് ഡി പിഐ അക്രമികള്‍ നുഴഞ്ഞു കയറുകയും കലാപം അഴിച്ചുവിട്ടെന്നും ഇന്നലെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രതികരിച്ചിരുന്നു. ഫ്രഷ് കട്ട് സമരത്തിന് രാഷ്ടീയ മുഖമില്ലെങ്കിലും നേതൃത്വം കൊടുക്കുന്നത് എസ്ഡിപിഐ ആണെന്നാണ് ഇന്ന് ജില്ലാ സെക്രട്ടറി പ്രതികരിച്ചത്. എസ് ഡി പി ഐ നടത്തിയ ക്രിമിനല്‍ ഗൂഡാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ ഒന്നാം പ്രതിയായ ഡിവൈഎഫ്ഐ പ്രദേശിക നേതാവ് യാഥാര്‍ത്ഥത്തില്‍ സംഘര്‍ഷം പരിഹരിക്കാനാണ് ശ്രമിച്ചതെന്നും ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam