
പാലക്കാട്: പാലക്കാട് നെന്മാറ പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ പോത്തുണ്ടിക്കടുത്ത് മട്ടായിൽ പ്രതി ചെന്താമരയെ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിൽ പൊലീസ് ഇന്നത്തേക്ക് നിർത്തി. നാളെ രാവിലെ വീണ്ടും തെരച്ചിൽ തുടരും. അതിനിടെ പോത്തുണ്ടി ബോയൻ നഗറിലെ ചെന്താമരയുടെ വീട്ടിലേക്കും, തറവാട്ടിലേക്കും കൂടുതൽ പൊലീസുകാരെ എത്തിക്കുന്നുണ്ട്.
ഇരട്ടക്കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ അകലെ വനത്തോട് ചേർന്ന ജനവാസ പ്രദേശത്താണ് ഇന്ന് വൈകിട്ട് ഇയാളെ കണ്ടെത്തിയത്. നാട്ടുകാർ ഇവിടെ ഇപ്പോഴും തെരച്ചിൽ തുടരുന്നുണ്ട്. ഈ സ്ഥലത്ത് നിന്ന് ചെന്താമരയുടെ ചെറിയമ്മയുടെ വീട്ടിലേക്ക് ഒരു കിലോമീറ്റർ മാത്രമാണ് ദൂരം. ഇന്ന് വൈകിട്ട് മട്ടായിലെ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് നാട്ടുകാരും പൊലീസുകാരും ചെന്താമരയെ കണ്ടത്. പിന്നാലെ ഇയാൾ ഇവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി രണ്ട് മണിക്കൂറോളം നൂറോളം നാട്ടുകാരും പൊലീസുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതി ചെറിയമ്മയുടെ വീട് ലക്ഷ്യമാക്കി കാടുകയറി വന്നതാകാമെന്നാണ് പൊലീസിൻ്റെ സംശയം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam