'എന്തിന് കൂറുമാറിയെന്ന് കെ.വി.തോമസ് ജനങ്ങളോട് വിശദീകരണം': വിമ‍ര്‍ശനവുമായി സെബാസ്റ്റ്യൻ പോൾ

By Web TeamFirst Published May 18, 2022, 8:22 PM IST
Highlights

കെ.വി.തോമസിന്‍റെ വരവ് ഇടത് നേതൃത്വം ആഘോഷമാക്കുന്നതിനിടെയാണ് എറണാകുളത്തെ ഇടതുപക്ഷത്തിന്‍റെ മുഖമായ സെബാസ്റ്റ്യന്‍ പോള്‍ അതൃപ്തി തുറന്നു പറയുന്നത്.
 

കൊച്ചി: മുതിർന്ന കോണ്‍ഗ്രസ് നേതാവ്  കെ.വി.തോമസിന്‍റെ (KV Thomas) ഇടതുമുന്നണി പ്രവേശനത്തിലുളള അതൃപ്തി പ്രകടമാക്കി മുന്‍ എംപിയും ഇടത് സഹയാത്രികനുമായ അഡ്വ.സെബാസ്റ്റ്യന്‍ പോള്‍. എന്തിനു വേണ്ടി കൂറുമാറിയെന്ന് കെ.വി.തോമസ് പൊതുസമൂഹത്തോട് വിശദീകരിക്കേണ്ടി വരുമെന്ന് സെബാസ്റ്റ്യന്‍ പോള്‍ (Sebastian paul) ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തോമസിന്‍റെ വരവ് ജില്ലയിലെ ഇടത് അണികളില്‍ ആവേശമുണ്ടാക്കിയോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

കെ.വി.തോമസിന്‍റെ വരവ് ഇടത് നേതൃത്വം ആഘോഷമാക്കുന്നതിനിടെയാണ് എറണാകുളത്തെ ഇടതുപക്ഷത്തിന്‍റെ മുഖമായ സെബാസ്റ്റ്യന്‍ പോള്‍ അതൃപ്തി തുറന്നു പറയുന്നത്.

സെബാസ്റ്റ്യൻ പോളിൻ്റെ വാക്കുകൾ - 

''ഇടതുപക്ഷകേന്ദ്രത്തിൽ വലിയ ആവശേം കെ.വി.തോമസിൻ്റെ വരവുണ്ടാക്കിയിട്ടുണ്ട്. എന്നാൽ അണികളിൽ ആ ആവേശമുണ്ടായോ എന്നറിയില്ല. രാഷ്ട്രീയനിലപാടിലെ മാറ്റം അദ്ദേഹം എങ്ങനെ ജനങ്ങളോട് വിശദീകരിക്കും എന്നറിയില്ല. ഞാനവിടെ ചെന്നപ്പോൾ എനിക്ക് പരിഗണന കിട്ടിയില്ല, അതു കൊണ്ട് മാറി എന്നു പറഞ്ഞിട്ട് കാര്യമില്ല. കൃത്യമായ വിശദീകരണം അദ്ദേഹം നൽകേണ്ടി വരും. തൃക്കാക്കര കെവി തോമസിൻ്റെ കൈയിലുള്ള മണ്ഡലമൊന്നുമലല്ലോ, അദ്ദേഹം വലിയൊരു വോട്ടുബാങ്കുമായിട്ടാണ് എൽഡിഎഫിലേക്ക് വന്നതെന്ന് ഞാൻ കരുതുന്നില്ല''

1998ലെ എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ലിനോ ജേക്കബിനെ കാലുവാരിയത് കെ.വി.തോമസാണെന്ന് അടുത്തിടെ പുറത്തിറങ്ങിയ ആത്മകഥയില്‍ സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് തോമസിനെതിരായ സെബാസ്റ്റ്യന്‍ പോളിന്‍റെ വിമര്‍ശനം പ്രസക്തമാകുന്നത്.

കെ.വി,തോമസ് ഇടത് പാളയത്തിലേക്ക് വരുമെന്നറിഞ്ഞിരുന്നെങ്കില്‍ പുസ്തകത്തിലെ തന്‍റെ വിമര്‍ശനങ്ങള്‍ ഒരു പക്ഷേ മറ്റൊരു തരത്തിലേക്ക് മാറ്റിയേനെ എന്നും സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു. ഇതൊക്കെയാണെങ്കിലും തൃക്കാക്കരയില്‍ ജോ ജോസഫിന്‍റെ ജയസാധ്യത ഏറുകയാണെന്ന അഭിപ്രായക്കാരനാണ് സെബാസ്റ്റ്യന്‍ പോള്‍.

click me!