
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട പോളിങിൽ ജില്ലയിലെ രാഷ്ട്രീയ- സിനിമ രംഗങ്ങളിലെ പ്രമുഖർ വോട്ട് രേഖപ്പെടുത്തി. തൃശ്ശൂരില്‍ മൂന്ന് മന്ത്രിമാര്‍ വോട്ട് രേഖപ്പെടുത്തിയത്. എ സി മൊയ്തീന്‍, സുനില്‍ കുമാര്‍, സി രവീന്ദ്രനാഥ് എന്നിവരാണ് തൃശ്ശൂരില്‍ വോട്ട് ചെയ്തത്. സിനിമാ താരങ്ങളായ ഇന്നസെന്റ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ തുടങ്ങിയവരും രാവിലെ തന്നെ തങ്ങളുടെ സമ്മതിദാനം രേഖപ്പെടുത്തി. യാക്കോബായ സഭാധ്യക്ഷന്‍ തോമസ് പ്രഥമന്‍ ബാബയും വോട്ട് ചെയ്തു. അതേസമയം, നടൻ മമ്മൂട്ടിയുടെ വോട്ട് അനിശ്ചിതത്വത്തിലായി. എറണാകുളം ജില്ലയിലെ പനമ്പള്ളി നഗറിലെ ബൂത്തില്‍ പേരില്ലാത്തതിനാൽ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനായില്ല.
തൃശ്ശൂരിലെ പുള്ള് എല്‍പി സ്കൂളിലാണ് നടി മഞ്ജു വാര്യർ വോട്ട് ചെയ്തത്. കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദ്രൻ മുണ്ടേരി ജിവിഎച്ച് സ്കൂളിൽ വോട്ട് ചെയ്തു. ഇടത്പക്ഷത്തിന് ഇത്തവണ അനുകൂല സാഹചര്യമാണ് ഉള്ളത് എന്ന് പ്രശസ്ത സിനിമാതാരം ഇന്നസെന്റ് ഇരിങ്ങാലക്കുടയില്‍ വോട്ട് രേഖപെടുത്തിയതിന് ശേഷം അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ വിവാദങ്ങളൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അതെല്ലാം ജനങ്ങളെ വഴി തെറ്റിക്കാനുള്ള കാര്യങ്ങളാണെന്ന് അദേഹം പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ കേരളാ കോണ്‍ഗ്രസ് പരസ്പരം രണ്ട് മുന്നണികളിലായി നിന്ന് കൊണ്ട് മത്സരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭ 19-ാം വാര്‍ഡായ മാര്‍ക്കറ്റിന്റെ പോളിംങ്ങ് ബൂത്തായ സെന്റ് മേരീസ് സ്‌കൂളിലാണ് ഇന്നസെന്റ് വോട്ട് രേഖപെടുത്തിയത്. ഇന്നസിന്റെ ഭാര്യ ആലീസ് മകന്‍ സോണറ്റ് എന്നിവരോടൊപ്പമാണ് രാവിലെ 8 മണിയോടെ ഇന്നസെന്റ് വോട്ട് രേഖപെടുത്താന്‍ എത്തിയത്.
സംവിധായകൻ സത്യൻ അന്തിക്കാട് അന്തിക്കാട് ജിഎൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ജനാധിപത്യത്തോട് ആദരാവാണ് ഓരോ വോട്ടും എന്ന് നടന്‍ ടൊവിനോ പറഞ്ഞു. കൂത്താട്ട് കുളത്ത് കള സിനിമയുടെ ലൊക്കഷനിൽ നിന്നുമാണ് ടൊവിനോ രാവിലെ വോട്ട് ചെയ്യാൻ എത്തിയത്. പിതാവ് തോമസും ടൊവിനോയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. ദില്ലിയിലെ കർഷക സമരത്തോടും അനുഭാവ പ്രകടിപ്പിച്ചാണ് ടൊവിനോ മടങ്ങിയത്. വരാപ്പുഴ അതിരൂപത ആർച്ച ബിഷപ് ജോസഫ് കാലത്തിപ്പറമ്പിൽ വോട്ട് ചെയ്തു.
അതേസമയം, വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ നടൻ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനായില്ല. ലോക്സഭ തിരഞ്ഞെടുപ്പിൽ അടക്കം കൊച്ചി പനമ്പിള്ളി നഗർ എൽ.പി സ്കൂളിലായിരുന്നു മമ്മൂട്ടി വോട്ട് ചെയ്തത്. കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നെങ്കിലും അവിടത്തെ വോട്ടർ പട്ടികയിലേക്ക് പേര് മാറ്റിയിരുന്നില്ല. ഇതോടെയാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത്. രാവിലെ 9 ന് പനമ്പള്ളി നഗർ സ്കൂളിൽ എത്തി വോട്ടു ചെയ്യാനാണ് മമ്മൂട്ടി തീരുമാനിച്ചിരുന്നതെങ്കിലും രാവിലെ മാത്രമാണ് വോട്ടർ പട്ടികയിൽ പേരില്ലെന്ന് അറിഞ്ഞത്. അതേസമയം ചെന്നൈയിൽ ഷൂട്ടിങ്ങിലായതിനാൽ മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാൻ വോട്ട് ചെയ്തില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam