
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം അന്വേഷണ ഭാഗമായുള്ള സർക്കാർ സമ്മർദ്ദത്തിൽ ഫോറൻസിക് ഡയറക്ടർ സ്വയം വിരമിക്കാൻ അപേക്ഷ നൽകിയെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം തള്ളി പൊലീസ്. തീ പിടുത്തം ഉണ്ടാകുന്നതിന് രണ്ട് മാസം മുമ്പാണ് അവധി നൽകിയതെന്നും പിന്നീട് ഫോറൻസിക് ഡയറക്ടർ തന്നെ തീരുമാനം മാറ്റിയെന്നും പൊലീസ് ആസ്ഥാനത്തുനിന്നുള്ള പ്രസ്താവനയിൽ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലായിരുന്നു ആദ്യം അവധിക്ക് അപേക്ഷ നൽകിയതെന്നും പൊലീസ് വിശദീകരിച്ചു.
സ്വയം വിരമിക്കാൻ ഫോറൻസിക് ലബോറട്ടറി ഡയറക്ടര്‍ക്ക് മേല്‍ സമ്മർദ്ദമില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം. വ്യക്തിപരമായ കാരണങ്ങളാൽ സർവീസിൽ നിന്ന് സ്വയം വിരമിക്കാൻ അനുമതി തേടി 2020 ജൂൺ 23 നാണ് ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ, സംസ്ഥാന പോലീസ് മേധാവിക്ക് അപേക്ഷ നൽകിയത്.പിന്നീട് ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ മനസ്സ് മാറ്റുകയും സർവീസിൽ തുടരുവാൻ അനുമതി നൽകണമെന്ന് അപേക്ഷിക്കുകയും ചെയ്തു. പൊലീസ് മീഡിയ സെന്‍ററാണ് ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.
Also Read: സെക്രട്ടേറിയേറ്റ് തീപിടിത്തം: 'ഫൊറൻസിക് ഉദ്യോഗസ്ഥരെ ഐജി ശകാരിച്ചു'; സർക്കാരിനെതിരെ ചെന്നിത്തല
സെക്രട്ടേറിയറ്റിൽ തീപിടുത്തം ഉണ്ടാകുന്നതിന് രണ്ട് മാസം മുൻപാണ് ഫോറൻസിക് ലാബോറട്ടറി ഡയറക്ടർ സ്വയം വിരമിക്കുന്നതിന് അപേക്ഷ നൽകിയത്. സ്വയം വിരമിക്കണമെന്ന് ഏതെങ്കിലും ഓഫീസർ ഫോറൻസിക് ലബോറട്ടറി ഡയറക്ടറുടെ മേൽ സമ്മർദ്ദം ചെലുത്തിയിട്ടില്ല. മറിച്ചുള്ള മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പൊലീസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam