
കോഴിക്കോട്: വർഗീയതയുമായി സന്ധി ചെയ്യുന്നതാണ് യുഡിഎഫിൻ്റെ വ്യക്തിത്വമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ വിജയരാഘവൻ. മുസ്ലിം വർഗീയതയുമാണ് യുഡിഎഫിന് ദീർഘകാല ബന്ധമുള്ളതെന്നും സ്ഥാനാർത്ഥി നിർണയം പോലും വർഗീയ താല്പര്യം അനുസരിച്ചു നടത്തിയെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് സുരക്ഷിത മണ്ഡലങ്ങളിൽ രാഷ്ട്രീയ നിലപാടിന് പകരം മതനിലപാട് വ്യക്തമാക്കിയവർക്ക് സീറ്റ് നൽകി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവർത്തിച്ചു കളവു പറയുന്നു. കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും ഈ കളവുകൾ ആവർത്തിക്കുന്നു. ഒരു കളവ് പറഞ്ഞാൽ അഞ്ചു കളവ് പറഞ്ഞു പ്രതിരോധിക്കാൻ പറ്റില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. 140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷമാണ് മങ്കടയിൽ ലീഗ് വിമതൻ വരുന്നത്. അദ്ദേഹം സ്വതന്ത്രൻ ആയി പത്രിക നൽകി പിന്തുണ അഭ്യർത്ഥിച്ചു. മങ്കടയിൽ അലവിയെ മാറ്റി കുന്നത്ത് മുഹമ്മദിനെ പിന്തുണക്കാൻ എൽഡിഎഫ് തീരുമാനിക്കുകയായിരുന്നുവെന്നും വിജയരാഘവൻ വ്യക്തമാക്കി.
അതേസമയം, സുധാകരനെതിരെയുള്ള പരാമർശത്തിൽ മുഖ്യമന്ത്രിയെ ന്യായീകരിക്കുകയും ചെയ്തു. ചാരുതയുള്ള വാക്പ്രയോഗമാണ് മുഖ്യമന്ത്രിയുടേതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം പ്രവർത്തിക്കുന്നത് ബൂർഷ്വാ സമൂഹത്തിലാണ്. മൂല്യ ബോധത്തിൽ മാറ്റം വന്നു. തെറ്റായ ശീലങ്ങൾ വരാതിരിക്കാൻ ശ്രമിക്കാറുണ്ട്. എത്ര ജാഗ്രത പുലർത്തിയാലും അപൂർവമായി ചില നേതാക്കൾ തെറ്റുകളിൽ പെടും. അങ്ങനെ ചിലരാണ് പയ്യന്നൂരിലും തളിപ്പറമ്പിലും ഒക്കെ പോയതെന്നും വിജയരാഘവൻ പറഞ്ഞു.
പാലക്കാട് നല്ല പരിശോധന നടത്തിയാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നും സംസ്ഥാനത്ത് സ്ഥാനാർത്ഥികളെ നിർത്തിയത് യു ഡി എഫിനേയും ബിജെപിയെയും തോല്പിക്കാൻ ആണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി ഡീൽ നടത്താത്ത ഒരു നേതാവും കോൺഗ്രസ് നേതൃത്വത്തിൽ ഇല്ല. തോൽവിയുടെ കാര്യത്തിൽ മലപ്പുറത്തു ഇടതു പക്ഷം റെക്കോർഡ് ഇട്ടിട്ടുണ്ട്. എന്നാലും ഞങ്ങൾ മത്സരിക്കും. കുഞ്ഞാലിക്കുട്ടി വരെ തോറ്റിട്ടില്ലേ എന്ന് ചോദിച്ച വിജയരാഘവൻ ലീഗിന് ഇത്തവണ തിരിച്ചടി ഉണ്ടാകുമെന്നും വ്യക്തമാക്കി.
ഒരാളെയും വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്നത് ശരിയല്ലെന്ന് എ വിജയരാഘവൻ വ്യക്തമാക്കി. സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ അധിക്ഷേപ പോസ്റ്റിലായിരുന്നു പ്രതികരണം. സമൂഹം ആദരിക്കുന്ന വ്യക്തിയാണ് സാദിഖലി തങ്ങൾ. അദ്ദേഹം മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നേതാവാണ്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. സമൂഹം ബഹുമാനിക്കുന്നവരെ അപകീർത്തിപ്പെടുത്തരുത്. സമൂഹ മാധ്യമങ്ങളിൽ ആരെയും അപകീർത്തിപ്പെടുത്താം. അത് ശരിയായ സമീപനമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam