
തിരുവനന്തപുരം: എസ്‍സിഇആര്‍ടിയുടെ കൈപ്പുസ്തകത്തിൽ ഗുരുതര പിഴവ്. സംസ്ഥാന സിലബസിലെ നാലാം ക്ലാസിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായുള്ള അധ്യാപകര്‍ക്ക് നൽകുന്ന കൈപ്പുസ്തകത്തിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. സ്വാതന്ത്ര്യ സമര പോരാളി സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്നിട്ടാണെന്നാണ് കൈപ്പുസ്തകത്തിൽ പരാമര്‍ശിച്ചത്. ഈ ഗുരുത പിഴവ് അധ്യാപകര്‍ തന്നെയാണ് എസ്‍സിഇആര്‍ടിയെ അറിയിച്ചത്. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാൻ അധ്യാപകര്‍ക്ക് നിര്‍ദേശം നൽകുന്നതാണ് കൈപ്പുസ്തകം. അധ്യാപകര്‍ പുസ്തകം ലഭിച്ച ഘട്ടത്തിൽ തന്നെ ഇക്കാര്യം അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൈപ്പുസ്തകം തിരുത്തി പുതിയ പുസ്തകം പുറത്തിറക്കുകയായിരുന്നു. പിഴവ് സംഭവിച്ചതിൽ എസ്സിഇആര്‍ടി അന്വേഷണം ആരംഭിച്ചു.
സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള ലഘുകുറിപ്പിലാണ് പിഴവ് സംഭവിച്ചത്. കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായിരുന്ന അദ്ദേഹം പിന്നീട് ആ സ്താനം രാജിവെച്ച് ഫോര്‍വേഡ് ബ്ലോക്ക് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചുവെന്ന ഭാഗത്തിനുശേഷമാണ് പിഴവ്. ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന് ജര്‍മ്മനിയിലേക്ക് പലായനം ചെയ്ത അദ്ദേഹം പിന്നീട് ഇന്ത്യൻ നാഷണൽ ആര്‍മി എന്ന സൈന്യസംഘടന രൂപീകരിച്ച് ബ്രിട്ടനെതിരെ പോരാടി എന്നാണ് തെറ്റായ പരാമര്‍ശം നടത്തിയത്. വിവാദമായതോടെ ബ്രിട്ടിഷ് ഭരണകൂടത്തെ ഭയന്ന് എന്ന ഭാഗം ഒഴിവാക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam