
കോഴിക്കോട്: കെ.ടി ജലീലിനെതിരെ(kt jaleel) സിറോ മലബാർ സഭ അൽമായ ഫോറം(sero malabar sabha almaya forum). ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ(cyriac joseph) അപമാനിക്കുന്നത് ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്നാണ് വിമർശനം. മന്ത്രിപ്പണി കളഞ്ഞതിൻ്റെ പകയാണ് ജലീലിന്. വർഗീയ കാർഡിറക്കി കളിക്കാനാണ് ജലീലിൻ്റെ ശ്രമം. ഇക്കാര്യത്തിൽ സി പി എമ്മും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും സിറോ മലബാർ സഭ അൽമായ ഫോറം ആവശ്യപ്പെട്ടു.
ലോകായുക്ത നിയമത്തിലെ ഭേദഗതിക്ക് സർക്കാർ കളം ഒരുക്കിയതിനു പിന്നാലെയാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ
കെ ടി ജലീൽ പരസ്യമായി രംഗത്തെത്തിയത്. ജസ്റ്റിസ് സിറിയക് ജോസഫ് അലസ ജീവിത പ്രേമിയെന്നായിരുന്നു ഒടുവിലത്തെ പരിഹാസം. സവിധി പ്രസ്താവിക്കാത്ത ന്യായാധിപൻ എന്നും കഴിഞ്ഞ ദിവസം കെ ടി ജലീൽ ഫെയ്സ് ബുക്കിൽ കുറിച്ചു. കേരള ഹൈകോടതിയിലും ദില്ലി കോടതിയിലും ന്യായാധിപൻ ആയിരിക്കെ വിധി പ്രസ്താവത്തിന് മടിച്ചു. സുപ്രീം കോടതിയിൽ മൂന്നര വർഷത്തിനിടെ പറഞ്ഞത് 7 വിധികൾ മാത്രം.ഒപ്പ് വെച്ച വിധി ന്യായങ്ങൾ തയ്യാറാക്കിയത് ബെഞ്ചിലെ മറ്റ് ജഡ്ജിമാർ എന്നും ജലീൽ പരിഹസിച്ചു. . തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്ക് വേണ്ടിയും ചെയ്യുന്ന ആളെന്നായിരുന്നു ആദ്യ വിമർശനം. യുഡിഎഫ് നേതാവിനെ പ്രമാദമായ കേസിൽ നിന്നും രക്ഷപ്പെടുത്താൻ സഹോദര ഭാര്യക്ക് എം ജി വിസി പദവി വിലപേശി വാങ്ങിയെന്നും ജലീൽ ആരോപിച്ചിരുന്നു.
സുപ്രീം കോടതിയിൽ മൂന്നര കൊല്ലത്തിൽ ആറ് കേസുകളിൽ മാത്രം വിധി പറയുകയും അഭയ കേസ് അട്ടിമറിക്കാൻ ശ്രമിച്ച മഹാനെന്നും ജലീൽ വിമർശിച്ചിരുന്നു. തനിക്കെതിരായ ലോകായുക്ത കേസിൽ വെളിച്ചത്തെക്കാൾ വേഗതയിൽ വിധി പറഞ്ഞുവെന്നും കെ ടി ജലീൽ അന്ന് ഫേസ്ബുക്കില്‍ കുറിച്ചു.
അഭയക്കേസിൽ നാർക്കോ പരിശോധന നടത്തിയ ബെംഗളൂരുവിലെ ലാബിൽ സിറിയക് ജോസഫ് സന്ദർശനം നടത്തിയെന്നാണ് ജലീലിന്റെ മറ്റൊരു ആരോപണം. നാർക്കോ ടെസ്റ്റ് നടത്തിയ ബെംഗളൂരുവിലെ ഫോറൻസിക് ലാബ് ഡയറക്ടറുടെ മൊഴി ചേർത്തായിരുന്നു അന്ന് ജലീലിന്‍റെ എഫ്ബി പോസ്റ്റ്.