
കൊച്ചി : പിവി അൻവർ എംഎൽഎയുടെ റിസോർട്ടിൽ നടന്ന ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ നിന്നും കെട്ടിട ഉടമയായ അൻവറിനെ ഒഴിവാക്കിയതിൽ ഹൈക്കോടതി ഇടപെടൽ. അൻവറിനെ ഒഴിവാക്കിയതിനെതിരായ പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഒരു മാസത്തിനുള്ളിൽ പരാതി പരിശോധിച്ച് തീരുമാനമെടുക്കാനാണ് കോടതി നിർദ്ദേശം. ആലുവ റിസോർട്ടിൽ ലഹരിപ്പാർട്ടിക്കായി സൂക്ഷിച്ച മദ്യം പിടികൂടിയ കേസിലാണ് കോടതിയുടെ ഇടപെടൽ. കെട്ടിടം ഉടമയായ അൻവറിനെ ഒഴിവാക്കിയായിരുന്നു എക്സൈസ് കേസെടുത്തത്. ഇതിനെതിരായി നൽകിയ ഹർജിയിലാണ് നടപടി.
2018 ലാണ് ആലുവയിലെ മലക്കപ്പടിയിലുളള റിസോർട്ടിലെ ലഹരിപ്പാർട്ടിക്കിടെ മദ്യം പിടികൂടിയത്. ലൈസൻസ് ഇല്ലാതെ റിസോർട്ടിൽ മദ്യം സൂക്ഷിച്ച് വിതരണം ചെയ്യുന്നുവെന്നായിരുന്നു എക്സൈസിന് രഹസ്യ വിവരം ലഭിച്ചത്. എക്സൈസ് എത്തി പരിശോധിച്ച് മദ്യവും അഞ്ച് പേരെയും പിടികൂടി. ഈ സംഭവത്തിലാണ് കെട്ടിട ഉടമയായ പിവി അൻവറിനെ ഒഴിവാക്കി എക്സൈസ് കുറ്റപത്രം നൽകിയത്. ഇത് ചോദ്യം ചെയ്താണ് മലപ്പുറം സ്വദേശിയായ വിവരാവകാശപ്രവർത്തകൻ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയത്. എന്നാൽ പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറി തയ്യാറായില്ല. ഇതിനെതിരെ വിവരാവകാശപ്രവർത്തകൻ ഹൈക്കോടതിയിൽ ഹർജി നൽകി. രാഷ്ട്രീയ സ്വാധീനത്തിൽ കേസിൽ നിന്ന് ഒഴിവായെന്നായിരുന്നു ഹർജിയിലുണ്ടായിരുന്നത്. ഇത് പരിഗണിച്ചാണ് കോടതി ആഭ്യന്തര സെക്രട്ടറിക്ക് പരിശോധിക്കാൻ നിർദ്ദേശം നൽകിയത്. ഏത് സാഹചര്യത്തിലാണ് അൻവറിനെ കേസിൽ നിന്നും ഒഴിവാക്കിയതെന്നാണ് പരിശോദിക്കേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam