
കൊച്ചി: തൃപ്പൂണിത്തുറയിൽ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. കലോത്സവത്തിൽ പങ്കെടുക്കാൻ പോയി മടങ്ങി വരവേ അധ്യാപകൻ മോശമായി പെരുമാറി എന്നാണ് പരാതി. സംഭവത്തിൽ ഹിൽ പാലസ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പട്ടിമറ്റം സ്വദേശിയായ അധ്യാപകൻ കിരൺ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, കൊച്ചിയിൽ വാഹനത്തിനുള്ളിൽ വച്ച് മോഡലിനെ ബലാത്സംഗം ചെയ്ത കേസിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി എന്നിവരാണ് പിടിയിലായത്. മോഡലിന്‍റെ സുഹൃത്തായ രാജസ്ഥാൻ സ്വദേശി ഡിംപലിനെയും എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡിംപലിന്‍റെ സുഹൃത്താണ് വിവേക്. കസ്റ്റഡിയിലെടുത്ത വാഹനവും വിവേകിന്‍റേതാണ്.
തേവരയിലെ ഹോട്ടൽ പാർക്കിംഗിൽ മോഡൽ കുഴഞ്ഞ് വീണ ശേഷം മൂന്ന് പ്രതികൾ ചേർന്ന് വാഹനത്തിൽ കയറ്റുമ്പോൾ ഡിംപൽ വാഹനത്തിൽ ആദ്യം കയറിയിരുന്നില്ല. നാൽപത്തിയഞ്ച് മിനിറ്റ് നഗരത്തിൽ കറങ്ങിയ ശേഷം ഹോട്ടലിൽ മടങ്ങിയെത്തിയാണ് ഡിംപലിനെ കൂട്ടികൊണ്ട് പോകുന്നത്. കളമശേരി മെഡിക്കൽ കൊളെജിൽ തുടരുന്ന മോഡലിൽ നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്തേക്കും. പിടിയിലായവരെ ലഹരി പരിശോധനക്കും വിധേയമാക്കും.