
കോഴിക്കോട്: യുവ എഴുത്തുകാരി നൽകിയ ലൈംഗിക പീഡന പരാതിയിൽ സംസ്കാരിക പ്രവർത്തകൻ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി അധ്യാപികയും എഴുത്തുകാരിയുമായ വ്യക്തിയുടെ പരാതിയില്‍ കഴിഞ്ഞയാഴ്ചയാണ് കൊയിലാണ്ടി പൊലീസ് സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ കേസെടുത്തത്. ലൈംഗിക അതിക്രമം, പട്ടികജാതിക്കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. പരാതിക്കാരിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് പൊലീസ് കോടതിയിൽ ഹാജരാക്കും. ഇത് കൂടി പരിഗണിച്ചാവും മുൻകൂർ ജാമ്യ അപേക്ഷയിൽ തീരുമാനമെടുക്കുക. സിവിക് ചന്ദ്രന്‍ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്.
സിവിക് ചന്ദ്രനെ പൊലീസ് സംരക്ഷിക്കുന്നുവെന്നാണ് ദളിത് സംഘടനകളുടെ ആരോപണം. അറസ്റ്റ് ഇനിയും വൈകിയാൽ ഉത്തരമേഖല ഐജിയുടെ ഓഫീസ് മുന്നിൽ കുടിൽകെട്ടി സമരം തുടങ്ങാനാണ് ദളിത് സംഘടനകളുടെ നീക്കം. ഏപ്രിൽ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായത്. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവുമാണ് കേസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വടകര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
Also Read: സിവിക് ചന്ദ്രനെതിരായ പീഡന പരാതി; അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായി പരാതിക്കാരി
അതേസമയം, പ്രതിക്കെതിരെ യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നാണ് പരാതിക്കാരി പറയുന്നത്. മാത്രമല്ല അതിക്രമം നടന്ന കെട്ടിടം കാണിച്ച് കൊടുക്കുകയും അന്വേഷണ സംഘത്തിന് വിശദമായ മൊഴി നല്‍കുകയും ചെയ്തെങ്കിലും ഇതെല്ലാം വീണ്ടും ചെയ്യാണ് പൊലീസ് ആവശ്യപ്പെടുന്നത്. ലൈംഗീക അതിക്രമം നേരിടേണ്ടി വരുന്ന ഒരാളോട് കാട്ടുന്ന ക്രൂരതയാണിത്. പരാതി നല്‍കിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് വലിയ അധിക്ഷേപമാണ് തനിക്ക് നേരിടേണ്ടി വരുന്നത്. താന്‍ ഭാഗമായിരുന്ന പാഠഭേധം മാസികയിലും നിലാനൃത്തം എന്ന പേരിലുളള കവികളുടെ ഗ്രൂപ്പിലും താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് പറഞ്ഞെങ്കിലും ഒരാള്‍ പോലും നിയമ നടപടികള്‍ക്ക് പിന്തുണ നല്‍കിയില്ല. പാഠഭേധം മാസിക നിയോഗിച്ച ആഭ്യന്തര പരാതി പരിഹാര സെല്‍ അംഗങ്ങളുടെ പ്രതികരണവും തന്‍റെ പരാതിയെ സംശയിക്കുന്ന നിലയിലായിരുന്നെന്നും പരാതിക്കാരി പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam