സിപിഎം പ്രവര്‍ത്തകരെ കയറൂരിവിടരുത്; ബിജെപി, എസ്ഡിപിഐക്കാർ കൊന്നപ്പോൾ ഇങ്ങനെ കണ്ടില്ലെന്ന് കെസി വേണു​ഗോപാൽ

By Web TeamFirst Published Jan 11, 2022, 2:59 AM IST
Highlights

ബിജെപി, എസ്ഡിപിഐ പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ അരുംകൊല ചെയ്ത സംഭവങ്ങളിലൊന്നും ഇതുപോലൊരു പ്രതികരണം സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ല എന്നോര്‍ക്കണം

ദില്ലി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ ധീരജ് രാജേന്ദ്രനെ യൂത്ത് കോൺഗ്രസ് നേതാവ് കുത്തി കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് കെ സി വേണു​ഗോപാൽ. പ്രവര്‍ത്തകരെ കയറൂരിവിടുന്ന സിപിഎം സമീപനം അപലപനീയമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും കെ സി ഫേസ്ബുക്കിൽ കുറിച്ചു.  

ബിജെപി, എസ്ഡിപിഐ പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ അരുംകൊല ചെയ്ത സംഭവങ്ങളിലൊന്നും ഇതുപോലൊരു പ്രതികരണം സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ല എന്നോര്‍ക്കണം. കൊലപാതകത്തെ അപലപിക്കുകയും അക്രമികളെ തള്ളിപ്പറയുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ മേല്‍ കുതിര കയറാമെന്ന് സിപിഎം കരുതരുത്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാതിരിക്കാനുള്ള ഉത്തരവാദിത്തം സിപിഎം കാണിക്കണം. എറണാകുളം മഹാരാജാസിലും കണ്ണൂര്‍ തളിപ്പറമ്പിലും കോഴിക്കോട് പേരാമ്പ്രയിലും പത്തനംതിട്ടയിലും കൊല്ലത്തും മലപ്പുറത്തും ഉണ്ടായ സിപിഎം-എസ്എഫ്‌ഐ അക്രമ സംഭവങ്ങള്‍ അപലപനീയമാണെന്നും കെ സി കുറിച്ചു.

കെ സി വേണു​ഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 

ഇടുക്കി എഞ്ചിനീയറിങ് കോളജിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ണൂര്‍ സ്വദേശിയായ ധീരജ് എന്ന വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവം അത്യന്തം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്. അക്രമം നടത്തിയോ എതിരാളികളെ അടിച്ചമർത്തിയോ കൊലപാതക രാഷ്ട്രീയത്തിന്റെ വഴിയിലൂടെയോ വളർന്നു വന്ന പ്രസ്ഥാനങ്ങളല്ല കെ.എസ്.യുവും യൂത്ത് കോൺഗ്രസുമെന്നത് കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനതയ്ക്കറിയാം. 
പയ്യന്നൂരിലെ സജിത് ലാല്‍ മുതല്‍ ശരത് ലാലും കൃപേഷും ഉള്‍പ്പെടെ നിരവധി യുവ പോരാളികളെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് സിപിഎമ്മിന്റെ ചോരക്കൊതി കൊണ്ടായിരുന്നു. അപ്പോഴെല്ലാം നിയമപരമായ വഴിയിലൂടെ മാത്രമാണ് ഞങ്ങള്‍ നേരിട്ടത്. സംസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിടാനോ സിപിഎം ഓഫിസുകള്‍ തകര്‍ക്കാനോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറായിരുന്നില്ല. 
ഇടുക്കിയിലെ സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു ഓഫിസുകളും കൊടിമരങ്ങളും സ്തൂപങ്ങളും നശിപ്പിക്കുന്ന വാര്‍ത്ത പുറത്തുവരികയാണ്. പ്രവര്‍ത്തകരെ കയറൂരിവിടുന്ന സിപിഎം സമീപനം അപലപനീയമാണ്, അവസാനിപ്പിക്കണം. ബി ജെ പി, എസ് ഡി പി ഐ പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ അറുംകൊല ചെയ്ത സംഭവങ്ങളിലൊന്നും ഇതുപോലൊരു പ്രതികരണം സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ല എന്നോര്‍ക്കണം. കൊലപാതകത്തെ അപലപിക്കുകയും അക്രമികളെ തള്ളിപ്പറയുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ മേല്‍ കുതിര കയറാമെന്ന് സിപിഎം കരുതരുത്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാതിരിക്കാനുള്ള ഉത്തരവാദിത്തം സിപിഎം കാണിക്കണം. 
എറണാകുളം മഹാരാജാസിലും കണ്ണൂര്‍ തളിപ്പറമ്പിലും കോഴിക്കോട് പേരാമ്പ്രയിലും പത്തനംതിട്ടയിലും കൊല്ലത്തും മലപ്പുറത്തും ഉണ്ടായ സിപിഎം-എസ്എഫ്‌ഐ  അക്രമ സംഭവങ്ങള്‍ അപലപനീയമാണ്. 
ഓരോ മരണവും സൃഷ്ടിക്കുന്ന വേദനയെ ഒരേ അര്‍ത്ഥത്തില്‍, അതേ അളവില്‍ കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുന്നു. ഈ നിർഭാഗ്യകരമായ സംഭവത്തിനുത്തരവാദികളായവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരികയും നിയമം അനുശാസിക്കുന്ന ശിക്ഷ നൽകുകയും വേണം. അക്കാര്യത്തിൽ രാഷ്ട്രീയത്തിനതീതമായ നിലപാടാണ് കോൺഗ്രസിന്റേതെന്ന് അടിവരയിട്ടു പറയുന്നു.

 

click me!