
ആലപ്പുഴ: എസ് എഫ് ഐ ഏരിയ പ്രസിഡന്‍റായ വിദ്യാർത്ഥിനിക്ക് നേരെ ഹരിപ്പാട് ഡി വൈ എഫ് ഐ ബ്ലോക്ക് ഭാരവാഹി ക്രൂരമായ ആക്രമണം നടത്തിയതിന് പിന്നിൽ വിവാഹാലോചന മുടക്കാനുള്ള ശ്രമമെന്ന് വിവരം. എസ്എഫ്ഐ വനിതാ നേതാവായ ചിന്നുവിനെ ഡി വൈ എഫ് ഐ ബ്ലോക്ക് ഭാരവാഹിയായ അമ്പാടി ഉണ്ണിയാണ് ഇന്ന് ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ക്രൂരമായി മർദ്ദിച്ചത്.
ചിന്നുവിനൊപ്പം ഉണ്ടായിരുന്ന വിഷ്ണുവെന്ന എസ്എഫ്ഐ പ്രവർത്തകനാണ് സംഭവത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. 'താനും ചിന്നുവും ബൈക്കിൽ വരുമ്പോൾ തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു. ചിന്നുവിന് അപസ്മാരം വന്നപ്പോൾ ഉപേക്ഷിച്ച് അമ്പാടി കണ്ണനും സംഘവും കടന്നുകളഞ്ഞു,'- എന്നും വിഷ്ണു പറഞ്ഞു.
ഡിവൈഎഫ്ഐ നേതാവായ അമ്പാടി ഉണ്ണിയുടെ വിവാഹ ആലോചന മുടക്കാൻ ശ്രമിച്ചതിന്റെ പ്രതികാരമായായിരുന്നു ആക്രമണം. ചിന്നുവും സുഹൃത്ത് വിഷ്ണുവും അമ്പാടി ഉണ്ണിയുടെ സ്വഭാവ ദൂഷ്യത്തെ കുറിച്ച് പെൺവീട്ടുകാരെ അറിയിച്ചിരുന്നു. ഇവർ ഇന്ന് ഉച്ചക്ക് പെൺകുട്ടിയുടെ വീട്ടിലെത്തി. അവിടെ നിന്ന് മടങ്ങിവരും വഴിയാണ് അമ്പാടി ഉണ്ണി, ചിന്നുവിനെ ബൈക്കിടിച്ച് വീഴ്ത്തി മർദ്ദിച്ചത്. ചിന്നുവും അമ്പാടിയും തമ്മിൽ അടുത്ത സൗഹൃദം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അമ്പാടി വ്യക്തി ബന്ധങ്ങളിലെ പ്രശ്‌നങ്ങൾ ഇരുവരും അകലാൻ കാരണമായി. ഇത് സംബന്ധിച്ച് ചിന്നു നേരത്തെ ഡിവൈഎഫ്ഐയ്ക്കും സി പി എം ജില്ലാ കമ്മിറ്റിക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഡിവൈഎഫ്ഐ അന്വേഷണ കമീഷൻ അന്വേഷണം നടത്തി വരികയാണ്.
തലയ്ക്കും ശരീരത്തിലും മുറിവേറ്റ ചിന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദിച്ചത് ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റും സി പി എം ബ്രാഞ്ച് സെക്രട്ടറിയുമാണ് അമ്പാടി കണ്ണനാണെന്ന് ചിന്നു പറഞ്ഞു. അമ്പാടി കണ്ണനൊപ്പം സിപിഎം പ്രവർത്തകരും സംഭവം നടക്കുമ്പോൾ ഉണ്ടായിരുന്നു. അക്രമത്തിനിടെ ചിന്നുവിന് ചുഴലി ബാധ ഉണ്ടായി. ഇത് കണ്ടതോടെ അമ്പാടിയും കൂടെ ഉണ്ടായിരുന്ന സുഹുത്തുക്കളും ആശുപത്രിയിൽ കൊണ്ടുപോയില്ല. കൂടെ ഉണ്ടായിരുന്ന വിഷ്ണുവാണ് നാട്ടുകാരുടെ സഹായത്തോടെ ചിന്നുവിനെ ആശുപതിയിൽ എത്തിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam