
തിരുവനന്തപുരം : പന്തളം എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ- എബിവിപി പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം. എസ്എഫ്ഐ പ്രവർത്തകനായ നിതിന് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് ക്യാമ്പസിനുള്ളിൽ വച്ച് വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. കഴിഞ്ഞ ദിവസങ്ങളായി ഇരു വിഭാഗങ്ങളും തമ്മിലുണ്ടായിരുന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. അധ്യാപകർ ഇടപെട്ടെങ്കിലും വിദ്യാർത്ഥികൾ പിരിഞ്ഞു പോകാൻ തയ്യാറായിരുന്നില്ല. പരിക്കേറ്റ നിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. സംഭവത്തിൽ കേസെടുക്കണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍.
read more എൽദോസിനെതിരെ കടുത്ത നടപടി? ഒക്ടോബര്‍ 20-നകം വിശദീകരണം നൽകണമെന്ന് കെപിസിസി
അതേ സമയം കണ്ണൂർ ശ്രീകണ്ഠാപുരത്ത് പ്ലസ് വൺ വിദ്യാർത്ഥി സഹലിനെ മർദ്ദിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ സ്കൂൾ അധികൃതർ നടപടിയെടുത്തു. സഹലിനെ മർദ്ദിച്ച 9 പ്ലസ് ടു വിദ്യാര്‍ത്ഥികളെയും സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒരാഴ്ചത്തേക്കാണ് കുട്ടികളെ സസ്പെൻഡ് ചെയ്തത്. വൈകീട്ട് ചേർന്ന പിടിഎ എക്സിക്യുട്ടീവ് യോഗമാണ് വിദ്യാർത്ഥികൾക്കെതിരെ നടപടി എടുത്തത്. സംഭവത്തിൽ ശ്രീകണ്ഠാപുരം പൊലീസ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
read more തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ബ്ലാത്തൂർ സ്വദേശി സഹലിനെ ശ്രീകണ്ഠാപുരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിച്ചത്. മുടി വളർത്തിയതും ഷർട്ടിന്റെ ബട്ടൻസ് ഇട്ടതും ചോദ്യം ചെയ്തായിരുന്നു മർദ്ദനം. എന്നാൽ മർദ്ദനമേറ്റ കാര്യം സഹൽ രക്ഷിതാക്കളോട് പറഞ്ഞിരുന്നില്ല, തലവേദന ഉണ്ടായതിനെ തുടർന്ന് ആശുപതിയിൽ എത്തിച്ചപ്പോഴാണ് ചെവിയിൽ നീർക്കെട്ടുള്ളതായി അറിയുന്നത്. പിന്നീട് സോഷ്യൽ മീഡിയ വഴി പ്രചരിച്ച ദൃശ്യങ്ങൾ കണ്ടാണ് വീട്ടുകാർ കാര്യങ്ങൾ അറിയുന്നത്. തുടർന്ന് സഹലിന്റെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.