ബിബിസി ഡോക്യുമെന്ററി: സംസ്ഥാന വ്യാപക പ്രദർശനത്തിന് എസ്എഫ്ഐയും ഡിവൈഎഫ്ഐയും 

By Web TeamFirst Published Jan 24, 2023, 10:13 AM IST
Highlights

ഇടത് യുവജന സംഘടനകളായ എസ്എഫ്ഐയും ഡിവൈഎഫ്ഐയും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം പ്രർശിപ്പിക്കുമെന്ന് വ്യക്തമാക്കി

തിരുവനന്തപുരം : ഗുജറാത്ത് കലാപത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പരാമർശങ്ങളുള്ള 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന വിവാദ ബിബിസി ഡോക്യുമെന്ററിയുടെ സംസ്ഥാന വ്യാപക പ്രദർശനത്തിന് ഇടത് സംഘടനകൾ. ഇടത് യുവജന സംഘടനകളായ എസ്എഫ്ഐയും ഡിവൈഎഫ്ഐയും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം പ്രർശിപ്പിക്കുമെന്ന് അറിയിച്ചു. തലസ്ഥാനത്ത് ഇന്ന് ബിബിസി ഡോക്യുമെന്ററി പ്രർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. വൈകീട്ട് ആറ് മണിക്ക് പൂജപ്പുരയിലാകും പ്രദർശനം നടത്തുക. 

രാജ്യത്തുടനീളം ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കണമെന്നാണ് ഡിവൈഎഫ്ഐ തീരുമാനം. സത്യം എത്ര മൂടിവെക്കാൻ ശ്രമിച്ചാലും ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കും. സംഘർഷമുണ്ടാക്കാൻ ഡിവൈഎഫ്ഐ ആഗ്രഹിക്കുന്നില്ല. ഡോക്യുമെന്റിയിൽ മതവിദ്വേഷം ഉണ്ടാക്കുന്ന ഒന്നുമില്ലെന്നും ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെ  രാജ്യ വിരുദ്ധ പ്രവർത്തനമായി കാണേണ്ടതില്ലെന്നും ഡിവൈഎഫ്ഐ നേതാക്കൾ കൂട്ടിച്ചേർത്തു. 

കേരളത്തിലങ്ങോളമിങ്ങോളമായി വിവിധയിടങ്ങളിൽ ഡോക്യൂമെന്ററി പ്രദർശിപ്പിക്കുമെന്നാണ് എസ് എഫ് ഐയുടേയും പ്രഖ്യാപനം. വൈകിട്ട് 6.30 മണിക്ക് കാലടി സർവകലാശാലയിൽ  ഡോക്യുമെന്ററി പ്രദർശിപ്പിക്കും. ഇന്ന് ഉച്ചക്ക് 2 മണിക്ക് കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കും. ജനുവരി 27 ന് ജില്ലയിലെ എല്ലാ ക്യാമ്പസുകളിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചു. 

എന്നാൽ അതേ സമയം, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ  ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ ബിബിസി ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം പ്രദർശിപ്പിച്ച സംഭവത്തിൽ എബിവിപി പൊലീസിൽ പരാതി നൽകി. ഇന്നലെ രാത്രിയാണ് ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ എന്ന ഗുജറാത്ത് കലാപത്തെ കുറിച്ചും  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പരാമർശങ്ങളുള്ള ഡോക്യുമെന്‍ററി ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പ്രദർശിപ്പിച്ചത്. ഇന്ത്യയിലെ ഒരു കാമ്പസിൽ ആദ്യമായാണ് ഡോക്യൂമെന്ററി പ്രദർശിപ്പിച്ചത് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലായിരുന്നു. നേരത്തെ ജെഎൻയുവിലെ വിദ്യാർഥികൾ ഡോക്യുമെന്ററി കാണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിന് അനുമതി നൽകില്ലെന്ന് സർവകലാശാല ഉത്തരവിടുകയായിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശനം പാടില്ലെന്നും കാമ്പസിനുള്ളിലെ സമാധാന അന്തരീക്ഷം തകർക്കരുതെന്നും നിർദ്ദേശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നുമായിരുന്നു സർവകലാശാല രജിസ്ട്രാറുടെ ഉത്തരവ്. എന്നാലുത്തരവിനെ മറികടന്ന് പ്രദർശനം നടത്തുമെന്നാണ് വിദ്യാർത്ഥി യൂണിയൻ പ്രഖ്യാപനം. 

മോദിക്കെതിരായ ഡോക്യുമെന്‍ററി ലിങ്കുകള്‍ പങ്ക് വച്ച് പ്രതിപക്ഷ നേതാക്കള്‍, നാളെ ജെഎന്‍യു ക്യാംപസില്‍ പ്രദര്‍ശനം

വിവാദ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും. 2019 ലെ തെരഞ്ഞെടുപ്പിലടക്കം മോദി സ്വീകരിച്ച മുസ്ലീം വിരുദ്ധതയാണ് പ്രമേയമെന്നാണ് സൂചന. ഡോക്യുമെന്‍ററിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ശന നിരീക്ഷണത്തിലാണ്. 

ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ : ബിബിസി ഡോക്യുമെന്ററി ക്യാമ്പസിൽ പ്രദര്‍ശിപ്പിക്കുന്നത് വിലക്കി ജെഎൻയു സ‍ര്‍വകലാശാല

 

 

click me!