
കൊല്ലം: ചവറ ഗുഹാനന്ദപുരം സ്കൂളിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യു പി വിഭാഗം കുട്ടികളെക്കൊണ്ട് 'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം' എന്ന ബാനർ പിടിപ്പിച്ച സംഭവത്തിൽ വിവാദം കത്തുന്നു. പൂക്കി ബാനറിന്‍റെ പേരിൽ എസ് എഫ് ഐക്കെതിരെ കെ എസ് യു പൊലീസിൽ പരാതി നൽകി. മുഖ്യമന്ത്രി വി ഡി സതീശന്റെ സൽപ്പേരിന് കളങ്കം വരുത്തിയെന്ന് ആരോപിച്ച് കെ എസ് യു ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ കൊല്ലം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. കുട്ടികളെക്കൊണ്ട് ഇത് ചെയ്യിച്ചവർക്കെതിരെ നടപടിവേണമെന്നതാണ് കെ എസ് യുവിന്‍റെ ആവശ്യം. സംഭവത്തിൽ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാൽ പൂക്കി ബാനറിനെ ന്യായീകരിച്ച് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി സഞ്ജീവുമടക്കമുള്ളവർ രംഗത്തെത്തി. 'പൂക്കി' എന്നത് ജെൻ സി സമൂഹം വളരെ പോസിറ്റീവായും 'ക്യൂട്ട്' എന്ന അർത്ഥത്തിലും ഉപയോഗിക്കുന്ന വാക്കാണെന്നും അതിൽ അപരാധമൊന്നുമില്ലെന്നുമായിരുന്നു ചിന്താ ജെറോമിന്റെ പ്രതികരണം. മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജക്കെതിരെ 'ശൈ ലജ്ജേ' എന്നും 'വിജയാ തീർന്നു' എന്നും മുൻപ് ബാനറുയർത്തിയ കെ എസ് യുക്കാർ ഇപ്പോഴത്തെ ഫ്ലെക്സ് വിവാദത്തിൽ പൊളിറ്റിക്കൽ കറക്ട്നസ് പറഞ്ഞ് നെഞ്ചത്തോട്ടു കയറേണ്ടതില്ലെന്നായിരുന്നു എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ തിരിച്ചടി.
ബാനർ വിവാദം സോഷ്യൽ മീഡിയയിലും കടുത്ത വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ഇടതുപക്ഷ നേതാക്കളെ ഇരട്ടപ്പേരിട്ട് അപമാനിക്കുകയും ചെയ്ത ചരിത്രമുള്ളവരാണ് ഇപ്പോൾ മുഖ്യമന്ത്രി സതീശനെ 'പൂക്കി' എന്ന് വിളിച്ചതിന്റെ പേരിൽ പരാതിയുമായി നടക്കുന്നതെന്ന് സി പി എം സൈബർ ഹാൻഡിലുകളും കുറ്റപ്പെടുത്തുന്നു. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിലെ എസ് എഫ് ഐയുടെ വൻ വിജയം സൃഷ്ടിച്ച രാഷ്ട്രീയ തിരിച്ചടി മറച്ചുവെക്കാനാണ് കോൺഗ്രസും കെ എസ് യുവും വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നാണ് എസ് എഫ് ഐയുടെ നിലപാട്. എന്നാൽ കുട്ടികളെക്കൊണ്ട് ഇത്തരത്തിൽ ഒരു ബാനർ പിടിപ്പിച്ചതിൽ രൂക്ഷ വിമർശനമാണ് കോൺഗ്രസും കെ എസ് യുവും ഉയർത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam