
പാലക്കാട്: പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടതില്‍ ആശങ്കയുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. വിഷയത്തില്‍ സർക്കാരിനെ ആശങ്ക അറിയിക്കുമെന്ന് പി എസ് സഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു. എസ്എഫ്ഐ ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരാണ്. അതിനകത്തെ വർഗീയ നിലപാട് എതിർക്കപ്പെടേണ്ടതാണ്. വിദ്യാർത്ഥി സമൂഹത്തിന് അപകടമാണ്. ഇക്കാര്യത്തില്‍ എസ്എഫ്ഐയ്ക്ക് ആശങ്കയുണ്ട്. ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നു. നയത്തിലെ മോശം കാര്യങ്ങൾ ഒഴിവാക്കി വേണം പദ്ധതി നടപ്പാക്കാൻ. ഇക്കാര്യം സർക്കാർ എസ്എഫ്ഐയോട് ചർച്ച ചെയ്തിരുന്നു. അന്നേ നിലപാട് അറിയിച്ചിരുന്നുവെന്നും ആശങ്ക വീണ്ടും അറിയിക്കുമെന്ന് പി എസ് സഞ്ജീവ് വ്യക്തമാക്കി. സംഘപരിവാറിനെതിരായ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതിൽ കടുത്ത അമർഷവുമായി സിപിഐ. ബിനോയ് വിശ്വം ഉൾപ്പെടെയുള്ള പ്രധാന നേതാക്കളെല്ലാം പരസ്യമായി അവരുടെ പ്രതിഷേധം പങ്കുവെച്ചു. നിർണായക സിപിഐ സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് ചേരുകയാണ്. വിഷയം യോഗത്തിൽ ചർച്ചയാകും. ഇടത് മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് സെക്രട്ടറിയേറ്റ് തുടങ്ങും മുന്പ് ബിനോയ് വിശ്വം പ്രതികരിച്ചു. മുന്നണി വിടുമോയെന്ന ചോദ്യത്തിന്, 12.30 ക്ക് ശേഷം പറയാം എന്നുമായിരുന്നു മറുപടി.
സി പി ഐയുടെ കടുത്ത എതിർപ്പിനെ വകവെക്കാതെയാണ് കേരളം പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത്. ഇന്നലെയാണ് കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടത്. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. ഇതോടെ തടഞ്ഞുവച്ച 1500 കോടിയുടെ എസ് എസ് കെ ഫണ്ട് ഉടൻ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകി. മൂന്ന് തവണ മന്ത്രിസഭയിലടക്കം സി പി ഐ എതിർപ്പ് ഉന്നയിച്ച പദ്ധതിയിലാണ് കേരളം ഇപ്പോൾ ചേർന്നിരിക്കുന്നത്. ഇതാണ് സി പി ഐ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാൻ കാരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam