
കൊച്ചി: സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിവേൽപ്പിച്ച് ആനന്ദം കണ്ടെത്തിയ ക്രൂരനായ കൊലയാളിയാണ് മുഖ്യപ്രതി ഷാഫി. ആസൂത്രണം ചെയ്യുന്ന പദ്ധതി നടപ്പാക്കാൻ പ്രത്യേക മിടുക്കും വാക‍്‍ചാതുര്യവും ഉണ്ടായിരുന്നു ഷാഫിക്ക്. രണ്ട് വർഷം മുൻപ് കോലഞ്ചേരിയിലെ വൃദ്ധയെ സമാനരീതിയിലാണ് ഷാഫി സ്വകാര്യ ഭാഗത്തടക്കം കത്തി കൊണ്ട് ആക്രമിച്ച് മരണത്തിന്‍റെ വക്കോളമെത്തിച്ചത്.
പതിനാറാം വയസ്സിൽ ഇടുക്കി നിന്ന് നാടുവിട്ടതാണ് ഷാഫി. പല ദേശത്ത് പല പേരുകളിലും ഇയാൾ തങ്ങി. ചെയ്യാത്ത ജോലികളില്ല. ഇതിനിടയിൽ 8 കേസുകളിൽ പ്രതിയായി. 2020 കോലഞ്ചേരിയിൽ 75കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് സ്വകാര്യ ഭാഗം കത്തി കൊണ്ട് മുറിച്ചതാണ് ഇതിന് മുൻപുള്ള ക്രൂരകൃത്യം. തന്‍റെ ലക്ഷ്യം നേടാൻ കഥ മെനയും, പിന്നെ ആവശ്യക്കാരെ കണ്ടെത്തി ക്രൂരത നടപ്പാക്കി ആനന്ദം കണ്ടെത്തും. ഇലന്തൂരിലെ ഇരട്ട നരബലിയിൽ ജീവൻ നഷ്ടമായ സ്ത്രീകളുടെ ശരീരത്തിലും ഇയാൾ കത്തി കൊണ്ട് ക്രൂരത കാട്ടി ആനന്ദം കണ്ടെത്തിയിരുന്നു
ഇലന്തൂരിൽ കൊല്ലപ്പെട്ട റോസ്‍ലിക്കും പത്മയ്ക്കും പുറമെ മറ്റ് സ്ത്രീകളെയും മുഹമ്മദ് ഷാഫി ലക്ഷ്യമിട്ടിരുന്നു. പത്തനതിട്ടയിലെത്താൻ തനിക്കും ഷാഫി അര ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നാണ് കത്തി മുനയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട റോസ്‍ലിയുടെ സുഹൃത്തായ യുവതി പറയുന്നത്. ഷാഫിയുടെ ക്രൂരതയയിൽ ഇനി എത്ര പേരുണ്ട് ഇരകളായി. എല്ലാം തുടരന്വേഷണത്തിലാണ് പുറത്ത് വരേണ്ടത്.
ശ്രീദേവിയെന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിനോടുള്ള പ്രണയമാണ് ഭഗവൽ സിംഗിനെ ക്രൂരമായ നരബലിയിലേക്ക് എത്തിച്ചത്. മൂന്ന് വർഷം നീണ്ട സൈബർ പ്രണയം പൊളിയുന്നത് പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലിനിടെ ഷാഫിയാണ് ശ്രീദേവിയെന്ന് പോലീസ് വ്യക്തമാക്കിയതോടെയാണ്.
2019ൽ ഒരു റോസാ പൂവിന്‍റെ ചിത്രമുള്ള പ്രൊഫൈലിൽ നിന്നാണ് ഷാഫി ഭഗവൽ സിംഗിന് സൗഹൃദ അപേക്ഷ നൽകുന്നത്. ജ്യോതിഷത്തിലും വൈദ്യത്തിലും ആകൃഷ്ടയാണെന്ന് അറിഞ്ഞതോടെ അടുപ്പമായി. പിന്നെ കുടുംബ വിശേഷം പങ്കുവച്ച് മാനസിക അടുപ്പം ശക്തമാക്കി. അത് പ്രണയത്തോളമെത്തിയെന്നാണ് പൊലീസ് പറയുന്നത്. പക്ഷെ ചാറ്റുകളല്ലാതെ നേരിൽ സംസാരിച്ചില്ല. അതുകൊണ്ട് ശ്രീദേവി എന്ന വ്യാജ പ്രൊഫൈലിനെ ഭഗവൽ സിംഗ് കണ്ണടച്ചു വിശ്വസിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam