
കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി സ്ഥിരം കുറ്റവാളി. പത്ത് വർഷത്തിനിടെ 15 കേസുകളിൽ ഷാഫി പ്രതിയായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച്.നാഗരാജു വ്യക്തമാക്കി. ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണ് ഷാഫി എന്നും കമ്മീഷണർ പറഞ്ഞു. ഷാഫിയാണ് ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഫേസ്ബുക്കിൽ ഷാഫി വ്യാജ ഐഡി ഉണ്ടാക്കിയത്. കുറ്റകൃത്യത്തിന് മുൻപ് വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കുകയാണ് ഷാഫിയുടെ രീതി. വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി ആയിരുന്നു ഗൂഢാലോചന നടത്തിയതെന്നും കമ്മീഷണർ പറഞ്ഞു. ആറാം ക്സാസ് വിദ്യാഭ്യാസം മാത്രമുള്ളയാളാണ് ഷാഫി. അതീവ വിചിത്ര സ്വഭാവമാണ് ഇയാളുടേത്. വേദനിപ്പിച്ച് രസിക്കുന്ന മനസ്സാണ് ഷാഫിക്ക്. 17 വയസു മുതൽ വീടുവിട്ട് കറങ്ങുന്ന ആളാണ് ഷാഫി. ഷാഫി കറങ്ങാത്ത ഒരു സ്ഥലവും കേരളത്തിൽ ഇല്ലെന്നും കമ്മീഷണർ പറഞ്ഞു. ഷാഫി നിരവധി സ്ഥലങ്ങളിൽ പല തൊഴിലുകൾ ചെയ്ത് ജീവിച്ചിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.
കടവന്ത്രയിലെ പത്മയുടെ തിരോധാന കേസ് അന്വേഷണത്തിന് ഇടയിലാണ് കാലടിയിലെ റോസ്‍ലിന്റെ കൊലപാതകം കണ്ടെത്തിയത്. സ്‌കോർപിയോ കാറിൽ ഷാഫിയും സ്ത്രീയും പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായക തെളിവായത്. ചോദ്യം ചെയ്യലിനോട് ആദ്യം സഹകരിക്കാതിരുന്ന ഷാഫി, പത്തനംതിട്ടയിൽ നിന്നുള്ള തെളിവുകൾ വച്ച് ചോദ്യം ചെയ്തപ്പോൾ മാത്രമാണ് കുറ്റസമ്മതം നടത്തിയതെന്നും കമ്മീഷണർ അറിയിച്ചു. ഭഗവൽ സിംഗിനും ലൈലയ്ക്കും മുൻപ് കുറ്റകൃത്യ പശ്ചാത്തലം ഉള്ളതായി ഇപ്പോൾ വിവരമില്ല. ഇവരുടെ മുൻകാല ചരിത്രം പൊലീസ് അന്വേഷിക്കുകയാണെന്നും കമ്മീഷണർ പറഞ്ഞു. പ്രതികൾ തമ്മിലുള്ള പണമിടപാട് അടക്കം അന്വേഷണ പരിധിയിൽ ഉണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി. കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
കാലടി കേസും കടവന്ത്ര കേസും ഒരുമിച്ച് അന്വേഷിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എച്ച്.നാഗരാജു പറഞ്ഞു. ശാസ്ത്രീയ അന്വേഷണമാണ് കുറ്റകൃത്യം തെളിയിക്കാൻ സഹായിച്ചത്. ഫോൺ രേഖ, ടവർ ലൊക്കേഷൻ എന്നിവ അടക്കം പരിശോധിച്ച് അന്വേഷണം നടത്തി. പ്രതികൾ തമ്മിൽ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മൂന്ന് നാലു വർഷത്തെ പരിചയമുണ്ട്. പ്രതികളും കൊല്ലപ്പെട്ട സ്ത്രീകളും എലന്തൂരിലെ വീട്ടിലെത്തിയതിന് ദൃക്സാക്ഷിയുണ്ട്. നരബലിക്ക് ശേഷം നാല് കുഴികളിലായാണ് മൃതദേഹം കുഴിച്ചിട്ടതെന്നും കമ്മീഷണർ പറഞ്ഞു. സന്ധ്യ നേരത്ത് കൊല നടത്തുകയും അർധരാത്രി കുഴിച്ചിടുകയും ആയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തിയതായും എച്ച്.നാഗരാജു അറിയിച്ചു. പ്രതികൾ മനുഷ്യ മാംസം ഭക്ഷിച്ചു എന്ന വിവരം ഉണ്ടെന്നും തെളിവുകൾ ശേഖരിക്കുകയാണെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam