
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് നേതാക്കൾക്ക് വിശ്രമിക്കാനുള്ള സ്ഥലമല്ലെന്നും പുതുമുഖങ്ങൾക്കും യുവാക്കൾക്കും പരിഗണന വേണമെന്നും യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷാഫി പറമ്പിൽ. കെവി തോമസ് അടക്കമുള്ള മുതിർന്ന നേതാക്കൾ സീറ്റിനായി അവകാശവാദം ഉന്നയിക്കുമ്പോഴാണ് യൂത്ത് കോൺഗ്രസ് എതിർപ്പ് ഉയർത്തുന്നത്. അതിനിടെ നാലു ഘടക കക്ഷികൾ സീറ്റ് ആവശ്യപ്പെട്ട സാഹചര്യത്തിൽ എൽഡിഎഫ് വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകൾ ഒഴിവു വരുമ്പോൾ കോൺഗ്രസ്സിന് കിട്ടുന്ന ഒരു സീറ്റിൽ സ്ഥാനാർത്ഥിമോഹികളുടെ നീണ്ടനിരയാണ്. ഇന്നലെ മുതിർന്ന നേതാവ് കെവി തോമസ് രാജ്യസഭാ സീറ്റിൽ മത്സരിക്കാനുള്ള താത്പര്യം പരസ്യമായി അറിയിച്ചിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ, പന്തളം സുധാകരൻ ,ചെറിയാൻ ഫിലിപ്പ് അടക്കമുള്ളവരും പരിഗണനയിലാണ്. അതിനിടെയാണ് മുതിർന്നവരുടെ താല്പര്യം തള്ളി യൂത്ത് കോൺഗ്രസ്സിൻ്റെ രംഗപ്രവേശം.
രണ്ട് സീറ്റ് കിട്ടുന്ന എൽഡിഎഫിലും വലിയ തർക്കമുണ്ട്. രണ്ടും വേണമെന്നാണ് സിപിഎം ആഗ്രഹം. എന്നാൽ സിപിഐയും എൻസിപിയും എൽജെഡിയും ജെഡിഎസും അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. ബജറ്റ് സമ്മേളനത്തിനായി മറ്റന്നാൾ വീണ്ടും നിയമസഭ ചേരുകയാണ് അതിനാൽ പ്രധാന നേതാക്കളെല്ലാം ഇനി തലസ്ഥാനത്തുണ്ടാവും. ഈയാഴ്ചയും അടുത്തയാഴ്ചയുമായി ചർച്ചകൾ പൂർത്തിയാക്കി സീറ്റുകളുടെ കാര്യത്തിൽ സമവായത്തിലേക്കെത്താനാണ് ഇരുമുന്നണികളുടേയും നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam