
കോഴിക്കോട്: വടകരയിലെ സ്ഥാനാർത്ഥിത്വം തീർത്തും അപ്രതീക്ഷിതം എന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വടകരയിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും സഖ്യകക്ഷികളോടെല്ലാം സംസാരിച്ചു നില ഭദ്രമെന്നും ഷാഫി പറമ്പിൽ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. പാർട്ടിയാണ് എല്ലാ പദവിയിലേക്കും പിടിച്ചുയർത്തിയതെന്നും വ്യക്തിപരമായ കാര്യങ്ങൾക്കപ്പുറം രാജ്യം ശക്തിപ്പെടുത്തുകയാണ് പ്രധാനമെന്നും ഷാഫി കൂട്ടിച്ചേർത്തു. പാലക്കാടിൻ്റെ സ്നേഹത്തിൻ്റെ കരുത്തിൽ വടകരയിലെത്തുമ്പോൾ അവിടുത്തെ വോട്ടർമാർ കൈവിടില്ലെന്നും കോൺഗ്രസിൻ്റെ ഓരോ സീറ്റും നിർണായകമാണെന്നും ഷാഫി വിശദമാക്കി.
സര്‍പ്രൈസ് സ്ഥാനാർത്ഥിയായി പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ പട്ടികയിലിടം പിടിച്ചപ്പോൾ കെ മുരളീധരനെ വടകരയിൽ നിന്നും തൃശൂരിലേക്ക് മാറ്റി. ഷാഫി പറമ്പിലാണ് മുരളീധരന് പകരം വടകരയിലിറങ്ങുക. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ സ്ഥാനാർത്ഥിയാകും. ആലപ്പുഴയിൽ കെ.സി വേണുഗോപാലും മത്സരിക്കും. കണ്ണൂരിൽ സുധാകരൻ മാറിനിൽക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും സിറ്റിംഗ് സീറ്റിൽ മാറ്റം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തൃശൂര്‍ എംപിയായിരുന്ന ടിഎൻ പ്രതാപനാണ് മുരളീധരന്റെ തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് ചുമതല. മറ്റു സീറ്റുകളിൽ സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കും.
കോൺഗ്രസ് സ്ഥാനാർത്ഥികൾ
തിരുവനന്തപുരം ശശി തരൂർ
ആറ്റിങ്ങൽ അടൂർ പ്രകാശ്
മാവേലിക്കര കൊടിക്കുന്നിൽ സുരേഷ്
പത്തനംതിട്ട ആന്റോ ആന്റണി
ആലപ്പുഴ കെ.സി വേണുഗോപാൽ
എറണാകുളം ഹൈബി ഈഡൻ
ഇടുക്കി ഡീൻ കുര്യാക്കോസ്
ചാലക്കുടി ബെന്നി ബഹ്നാൻ
തൃശൂർ കെ.മുരളീധരൻ
പാലക്കാട് വി. കെ ശ്രീകണ്ഠൻ
ആലത്തൂർ രമ്യ ഹരിദാസ്
കോഴിക്കോട് എം കെ രാഘവൻ
വടകര ഷാഫി പറമ്പിൽ
കണ്ണൂർ കെ.സുധാകരൻ
വയനാട് രാഹുൽ ഗാന്ധി
കാസർകോട് രാജ് മോഹൻ ഉണ്ണിത്താൻ