
തിരുവനന്തപുരം: ഓരോ മണിക്കൂറിലും പുതിയ തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പിണറായി വിജയൻ സർക്കാരിനെ പിരിച്ചുവിടണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. കൊള്ളക്കാരുടെ ഭരണം അവസാനിക്കാൻ സമയമായി. ഭരിക്കാനുള്ള ഇവരുടെ ആവേശം പാവങ്ങൾക്ക് വീട് ഉണ്ടാക്കാൻ വേണ്ടി അല്ല, സ്വന്തം അണ്ണാക്കിലേക്ക് എന്തെങ്കിലും വെക്കാൻ കിട്ടുമോ എന്ന അന്വേഷണം ആയിരുന്നു എന്നും എംഎൽഎ ആരോപിച്ചു.
സിപിഎം സ്വന്തമായി ഒരു ലോക്കറും മരുന്ന് കമ്പനിയും തുടങ്ങുന്നത് നന്നായിരിക്കും. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് മകന് കമ്മീഷൻ ലഭിച്ചത് മന്ത്രി ജയരാജൻ അറിയാതെയായിരിക്കില്ല. പണം വാങ്ങിയത് മന്ത്രിക്ക് വേണ്ടി തന്നെയാണ്. കൊവിഡ് നിരീക്ഷണത്തിൽ ഇരിക്കെ ജയരാജന്റെ ഭാര്യ ബാങ്കിൽ പോയി ലോക്കറിൽ നിന്ന് എടുത്തു മാറ്റിയത് എന്താണ്. കൊള്ള സംഘങ്ങളുടെ അവൈലബിൾ പോളിറ്റ് ബ്യുറോ ആണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. പതിവ് പോലെ മടിയിൽ കനമില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.
Read Also: 'ലൈഫ് ഇടപാടിൽ മന്ത്രിപുത്രന്‍റെ പങ്കും അന്വേഷിക്കണം': ഇപി ജയരാജന്‍റെ മകനെതിരെ കെ സുരേന്ദ്രൻ...
മന്ത്രി കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ മാധ്യമ പ്രവർത്തകരെ ആക്ഷേപിക്കുന്നത് ചോദ്യം ചെയ്യലിന് ഒളിച്ചുപോയതിന്റെ ജാള്യത മറക്കാനാണ്. ജനങ്ങളുടെ ചോദ്യങ്ങൾക്ക് മാത്രം മറുപടി പറയാൻ ഒരു വാർത്ത സമ്മേളനം വിളിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ. ഇവർ എന്ത് തട്ടിപ്പ് ആണ് നടത്താത്തത് എന്ന് അന്വേഷിക്കൽ ആകും കേന്ദ്ര ഏജൻസികൾക്ക് എളുപ്പം. ജലീലിന്റെ വീട്ടിലേക്ക് പായസം കൊടുത്തു വിട്ടയാൾ കള്ളനും കള്ളന് കഞ്ഞി വച്ചവനും ആണ്. വാളയാറിൽ കുടുങ്ങി കിടക്കുന്നവർക്ക് വെള്ളം കൊടുക്കാൻ പോയപ്പോൾ ഞങ്ങളെ മരണത്തിന്റെ വ്യാപാരികൾ എന്ന് വിളിച്ച ആളുകൾ ആണ് ഇവരൊക്കെയെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഇ പി ജയരാജന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു എംഎൽഎ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam