
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കെ പി സി സി നേതൃത്വത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. ബലിയാടുകളെ കണ്ടെത്തുകയല്ല വേണ്ടതെന്നും എല്ലാവർക്കും കൂട്ടുത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു. ജനം രേഖപപ്പെടുത്തുന്ന അതൃപ്തി വോട്ടാക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒന്നര മണിക്കൂറിനുള്ളിൽ വ്യത്യസ്ഥ നിലപാട് നേതൃത്വത്തിൽ നിന്ന് വന്നത് ചെറുപ്പക്കാരുടെ ആത്മവീര്യം കെടുത്തി. നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചുവെന്ന് പറയുന്നതിലെ ആസക്തി വിട്ടുമാറണം. കുറവ് നികത്താൻ എല്ലാവരും ഉത്തരവാദിത്തം ഏറ്റെടുക്കണം. പാലക്കാട് നഗരസഭയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു. നിയമസഭാ മുന്നൊരുക്കം പാർട്ടി ഇപ്പോഴേ തുടങ്ങണം. കെ.സുധാകരൻ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ വിമർശിച്ചു. നേതാക്കൾ പ്രവർത്തകരുടെ ആത്മവിശ്വാസം കളയരുതെന്നായിരുന്നു പ്രതികരണം.
യു ഡി എഫ് ഒലിച്ചുപോകുന്ന റിസൾട്ട് കേരളത്തിൽ ഉണ്ടായിട്ടില്ല. പാലക്കാട് ജയ് ശ്രീറാം ഫ്ലക്സ് സ്ഥാപിച്ചതിലൂടെ നൽകുന്നത് തെറ്റായ സന്ദേശമാണ്. അധികാരം ജനം ഏൽപ്പിക്കുന്നതാണ്. ശ്രീരാമനോട് പ്രത്യേക സ്നേഹം ബി ജെ പി ക്ക് ഉണ്ടെന്നു കരുതുന്നില്ല. വിഭാഗീയ അജണ്ട നടപ്പാക്കാൻ ബി ജെ പി ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസിനും കോൺഗ്രസിനും ആർഎസ്എസിനെ വിമർശിക്കാൻ മടിയില്ല. ആദ്യം പരാതി കൊടുത്തത് കോൺഗ്രസാണ്. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഇല്ല. 26,27 തീയതികളിൽ മലമ്പുഴയിൽ യൂത്ത് കോൺഗ്രസിന്റെ എക്സിക്യുട്ടീവ് ക്യാമ്പ് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam