
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിച്ച് ശശി തരൂർ എം പി. ആരോപണങ്ങൾ ഉയരുമ്പോൾ ചിലർ രാജിവെക്കും. ചിലർ തുടരും, അത് ഓരോരുത്തരുടെയും മനസാക്ഷിയുടെ വിഷയമാണെന്ന് ശശി തരൂർ. കൊച്ചിയിൽ വച്ച് നടന്ന ഒരു സ്വകാര്യ പരിപാടിക്കിടെയാണ് പ്രതികരണം. കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്കില്ല. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുഖം വേണം. മറ്റു മുന്നണികൾക്കൊക്കെ മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാൽ കാണിക്കാൻ ആളുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും അങ്ങനെയാണ് പാർട്ടികൾ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ശശി തരൂരിന്റെ പ്രതികരണം. കോൺഗ്രസിന്റെ മുഖം ആകുമോയെന്ന ചോദ്യത്തിന് രാഷ്ട്രീയക്കാരനായി തുടരും എന്നാണ് ശശി തരൂർ മറുപടി നൽകിയത്.
അതേ സമയം, ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതൽ തെളിവുകളുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സീൽഡ് കവറിൽ രേഖകൾ നൽകിയത്. ഒമ്പത് തെളിവുകളാണ് കോടതിയിലെത്തിച്ചിരിക്കുന്നത്. യുവതി ജോലി ചെയ്തിരുന്ന ചാനലിന്‍റെ മേധാവി രാഹുലിനെതിരെ പരാതി കൊടുക്കാൻ യുവതിയെ പ്രേരിപ്പിച്ചു എന്നതിനുള്ള തെളിവുകള്‍ പെൻഡ്രൈവില്‍ നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഗർഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖകളും നല്‍കിയിട്ടുണ്ട്. ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭർത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്നതിനുള്ള തെളിവുകളും രാഹുല്‍ സമർപ്പിച്ച രേഖകളില്‍ ഉൾപ്പെടുന്നു എന്നാണ് വിവരം.
കേസിൽ ഒളിവിലുള്ള രാഹുൽ ഇന്നലെയാണ് തിരുവനന്തപുരത്ത് എത്തിയത്. വഞ്ചിയൂരിലെ അഭിഭാഷകന്‍റെ ഓഫീസിൽ രാഹുൽ നേരിട്ടെത്തി വക്കാലത്ത് ഒപ്പിട്ടുവെന്ന് അഭിഭാഷകൻ വ്യക്തമാക്കി. മുൻകൂര്‍ ജാമ്യ ഹര്‍ജി നൽകാനായാണ് തലസ്ഥാനത്തെത്തിയത്. പൊലീസ് കേസെടുത്തതിന് പിന്നാലെ രാഹുൽ ഒളിവിൽ പോവുകയായിരുന്നുവെന്നായിരുന്നു വിവരം. രാഹുലിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി ലുക്ക്ഔട്ട് സര്‍ക്കുലറും പൊലീസ് പുറത്തുവിട്ടിരുന്നു. തിരുവനന്തപുരത്ത് എത്തിയശേഷം പിന്നീട് രാഹുൽ എങ്ങോട്ട് പോയെന്ന കാര്യത്തിലടക്കം വിവരമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam