
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ എംപിക്ക് വിമാനത്തിനുള്ളില്‍ സ്നേഹ സ്വീകരണം. ഹൈദരാബാദില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ കുട്ടികള്‍ അടക്കമുള്ളവര്‍ തരൂരിന് ചുറ്റും കൂടി. ഇന്‍ഡിഗോ വിമാനത്തിലാണ് തരൂര്‍ ഹൈദരാബാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്നത്. വിമാനത്തിനുള്ളില്‍ ഏറിയ സമയവും സെല്‍ഫികള്‍ എടുത്താണ് ചെലവഴിച്ചതെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ഓട്ടോഗ്രാഫ് ഒപ്പിടീക്കാനായി ചില യുവയാത്രക്കാരും എത്തിയെന്ന് തരൂര്‍ കുറിച്ചു. ഇന്‍ഡിയോ വിമാനത്തിലെ ക്യാപ്റ്റന്‍ ഇന്ദ്രപ്രീത് സിംഗ് ശശി തരൂരിന്‍റെ പ്രത്യേക സ്വാഗതവും ആശംസിച്ചു. തരൂരിന്‍റെ യാത്ര സംബന്ധിച്ചുള്ള ട്വീറ്റിന് ഇന്‍ഡിയോ മറുപടിയും നല്‍കിയിട്ടുണ്ട്. വാക്കുകളുടെ മാന്ത്രികന്‍ വിമാനത്തില്‍ യാത്ര ചെയ്തതിലുള്ള സന്തോഷം പങ്കുവെച്ച ഇന്‍ഡിഗോ തരൂരിന് നന്ദിയും അറിയിച്ചു. അതേസമയം, തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് എത്തിയ ശശി തരൂരിന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരണം ഒരുക്കി.
തരൂർ കെ പി സി സിയിലെത്തിയപ്പോൾ സ്വീകരിക്കാൻ നേതാക്കളാരും ഉണ്ടായിരുന്നില്ലെങ്കിലും പ്രവർത്തകരുടെ വലിയ നിര തന്നെ സ്വീകരണം നൽകി. താഴെ തട്ടിലെ പ്രവർത്തകർ ആണ് തരൂരിനെ ആവേശപൂർവ്വം സ്വീകരിച്ചത്. കെ പി സി സി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്.
മുതിർന്ന നേതാക്കളാരും അവിടെ ഉണ്ടാകാതിരുന്നതിലടക്കം പ്രതികരണവും നടത്തിയ ശേഷമാണ് തരൂർ മടങ്ങിയത്. സ്വീകരിക്കാൻ നേതാക്കളാരും ഇവിടെ ഉണ്ടാകില്ല, പക്ഷെ സാധാരണ പ്രവർത്തകർ ഉണ്ട്, അവരാണ് പാർട്ടിയുടെ ശക്തിയെന്നതും തരൂർ ഓർമ്മിപ്പിച്ചു. മാറ്റം വേണം എന്നാണ് രാജ്യത്തു നിന്നും കിട്ടുന്ന പ്രതികരണം. മുതിർന്ന നേതാക്കൾ ഇവിടെ പക്ഷം പിടിക്കുകയാണ്. പക്ഷെ നേതാക്കൾ പറയുന്നത് പ്രവർത്തകർ കേൾക്കും എന്ന് കരുതുന്നില്ലെന്നാണ് തനിക്ക് മനസിലാകുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam