
തിരുവനന്തപുരം: ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടൻ ഖേദം പ്രകടിപ്പിച്ചാൽ പോരെന്നും മാപ്പ് പറണമെന്നും ശശി തരൂർ എംപി. ജാലിയന്‍വാലാബാഗിന്റെ പേരിൽ മാത്രമല്ല കൊളോണിയൽ കാലത്തെ എല്ലാ തിന്മകളുടെ പേരിലും ബ്രിട്ടൺ മാപ്പ് പറയണമെന്നും തരൂർ പറഞ്ഞു.
കൊളോണിയൽ ഭരണകാലത്തെ ക്രൂരതകളുടെ പേരിൽ ബ്രിട്ടൻ മാപ്പു പറയണമെന്ന് ഏറെ കാലമായി ആവശ്യപ്പെടുന്ന ഒരാളെന്ന നിലയിൽ, ബ്രിട്ടൻ പ്രധാനമന്ത്രി തെരേസ മേയുടെ പ്രസ്താവനയിൽ തനിക്ക് സന്തോഷമുണ്ടെന്നും തരൂർ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ ഖേദം പ്രകടിപ്പിച്ചത്. ബ്രിട്ടിഷ് പാർലമെന്‍റിൽ വച്ച് തെരേസ മേയാണ് ഖേദം പ്രകടിപ്പിച്ച് പ്രസ്താവന നടത്തിയത്. ചരിത്രത്തിലെ എറ്റവും ക്രൂരമായ ഏടുകളിൽ ഒന്നാണ് 1919ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊല.
ഏപ്രിൽ 13ന് ജാലിയൻവാലാബാഗ് മൈതാനത്ത് റൗലത്ത് ആക്ടിനെതിരെ സമാധാനപരമായി യോഗം ചേര്‍ന്ന ആയിരക്കണക്കിന് വരുന്ന പൊതുജനത്തിന് നേരെ ജനറല്‍ ഡയറിന്‍റെ ഉത്തരവു പ്രകാരം ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ യോഗം ചേർന്നവർക്കെതിരായണ് വെടിവയ്പ്പ് നടന്നത്.
379 പേർ വെടിവെപ്പിൽ മരിച്ചുവെന്നാണ് ബ്രിട്ടീഷ് സർക്കാരിന്‍റെ കണക്ക്. 1800ൽ ഏറെ പേർ വെടിവയ്പ്പിൽ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. കൂട്ടക്കൊലയിൽ നിരുപാധികം മാപ്പ് പറയണമെന്ന് ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് എന്തായാലും ബ്രിട്ടൻ തയ്യാറായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam