
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ ഈ വർഷം 155 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിനിടെ, ഇടുക്കിയിലും ഷിഗെല്ല സ്ഥിരീകരിച്ചതാണ് പുതിയ റിപ്പോർട്ട്. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽ 2 വിദ്യാർത്ഥികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നാലും ഒൻപതും വയസ്സുള്ള കുട്ടികൾക്കാണ് രോഗബാധ. രോഗബാധയുടെ ഉറവിടത്തെ കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി.
അതേസമയം, കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഒരു കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റൊരു കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് 4 വയസുകാരിക്കും ഷിഗെല്ല സ്ഥിരീകരിച്ചു. വടകര കുറുമ്പയിൽ സ്വദേശിയായ 4 വയസുകാരിക്കാണ് ഷിഗല്ല. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും നിലവിലില്ല.
അതേസമയം, സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഹൈപ്പവര്‍ കമ്മിറ്റി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ആരോഗ്യ രംഗത്തെ പ്രമുഖരും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപന പ്രതിനിധികളും ഉൾപ്പെടുന്നതാണ് കമ്മിറ്റി. ഷിഗല്ലക്കൊപ്പം മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികളും ആശങ്ക ഏറ്റുന്നുണ്ട്. മലേറിയ കണ്ടെത്തിയ കോഴിക്കോട് ജാഗ്രത ശക്തമാക്കി.
വിവിധ തരം പനികൾക്ക് ചികിത്സ തേടി പ്രതിദിനം സംസ്ഥാനത്തെ ആശുപത്രികളിലെത്തുന്നത് 13000 ത്തോളം പേരാണ്. നിപ്പ ഭീതി അകന്നിട്ടില്ല. ഷിഗല്ല സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ ഷിഗല്ല ബാധിച്ച് അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam