
കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. തുറവൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഒമ്പതുവയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഒൻപതുവയസുകാരൻ്റെ ബന്ധുവായ മൂന്നര വയസുകാരനും കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയും ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടു. കോഴിക്കോട് ജില്ലയിൽ ഇതുവരെ 12 പേർക്കാണ് ജൂൺ മാസത്തിൽ ഷിഗെല്ല സ്ഥിരീകരിച്ചത്. ജില്ലയില്‍ നിപയ്ക്കും ഷിഗെല്ലയ്ക്കും പുറമേ കോളറ ആശങ്കയും തുടരുകയാണ്.
കോഴിക്കോട് ജില്ലയിൽ ഷിഗെല്ല കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്. രോഗലക്ഷണം കാണിക്കുന്നവർ ആശുപത്രി നിർദേശം അനുസരിച്ച് ചികിത്സ തേടുന്നതിനൊപ്പം വ്യക്തിശുചിത്വം കർശനമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്. പഴകിയ ഭക്ഷ്യ പദാർത്ഥങ്ങളും മോശം വെള്ളവും പൂർണമായും ഒഴിവാക്കാനും നിർദേശമുണ്ട്. പയ്യോളി അടക്കം രോഗം പുതുതായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ ക്ലോറിനേഷൻ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. രോഗം ബാധിച്ച് തലക്കുളത്തൂർ സ്വദേശിയായ നാലരവയസുകാരി മരിക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam