
കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതില്‍ മനംനൊന്ത് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയെന്ന കേസില്‍ പ്രതി ഷിംജിത മുസ്തഫ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഷിംജിത പ്രതികരണത്തിന് തയ്യാറായില്ല. ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് ഷിംജിതയുടെ മറുപടി. 21 ദിവസങ്ങൾക്ക് ശേഷമാണ് ഷിംജിതയ്ക്ക് ഇന്ന് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. കോഴിക്കോട് ജില്ല ജയിലിലായിരുന്നു ഷിംജിത ഉണ്ടായിരുന്നത്.
ദീപക്കിന്റെ മരണത്തില്‍ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയാണ് ഷിംജിതയെ റിമാൻഡ് ചെയ്തത്. 21 ദിവസം നീണ്ട ജയില്‍വാസത്തിനൊടുവിലാണ് പുറത്തിറങ്ങുന്നത്. മാസത്തില്‍ രണ്ടാമത്തെയും നാലാമത്തേയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല, അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ജാമ്യം തുടങ്ങിയ ഉപോധികളോടെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി ജാമ്യം അനുവദിച്ചത്.
നേരത്തെ കുന്നമംഗലം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നെന്നും ലൈംഗിക അതിക്രമം ബസില്‍ നേരിട്ടെന്നും ഷിംജിത പ്രതികരിച്ചിരുന്നു. ഷിംജിത ജയിലില്‍ തുടരണമായിരുന്നെന്നായിരുന്നു ദീപക്കിന്റെ കുടുംബത്തിന്റെ പ്രതികരണം. പയ്യന്നൂരിലെ സ്വകാര്യ ബസില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ചുള്ല വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ കഴിഞ്ഞ ജനുവരി 17നാണ് ദീപക്ക് വീട്ടില്‍ ജീവനൊടുക്കിയത്. ഒളിവില്‍പ്പോയ ഷിംജിതയെ 21 നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam