
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന ഹർജി തലശ്ശേരി സെഷൻസ് കോടതി തള്ളി. തലശ്ശേരി മൂന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. ഇതോടെ നാളെ ഇതേ കോടതിയിൽ വിചാരണ തുടരും. നേരത്തെ വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയെങ്കിലും ഹൈക്കോടതിയെ സമീപിച്ച് പ്രതികൾ സ്റ്റേ വാങ്ങിയിരുന്നു.
കഴിഞ്ഞ 18 നാണ് കേസിൽ വിചാരണ തുടങ്ങിയത്. അക്രമത്തിൽ പരുക്കേറ്റവരും ഷുഹൈബിന്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം പ്രോസിക്യൂഷൻ പൂർത്തിയാക്കിയിരുന്നു. എന്നാൽ കേസ് നിലവിലെ കോടതിയിൽ നിന്ന് മാറ്റണമെന്ന ഹർജി നൽകിയതിനാൽ പ്രതിഭാഗം അഭിഭാഷകർ ക്രോസ് വിസ്താരത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കേസ് അനന്തമായി നീട്ടുപോകാനുള്ള സാധ്യത കണക്കിലെടുത്താണ് വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. ഹർജി സെഷൻസ് കോടതി തള്ളിയതോടെ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചേക്കും. കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 സിപിഎം പ്രവർത്തകരാണ് പ്രതികൾ. 2018 ഫെബ്രുവരി 18 നാണ് എടയന്നൂരിൽ വച്ച് ഷുഹൈബ് കൊല്ലപ്പെട്ടത്. എട്ട് വർഷത്തിന് ശേഷമാണ് കേസിൽ വിചാരണ തുടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam