
തിരുവനന്തപുരം: ഇ ശ്രീധരന്‍റെ ബദല്‍ നിര്‍ദേശം വന്നതോടെ, സില്‍വര്‍ ലൈനില്‍ ബിജെപിയുടെ മലക്കംമറച്ചില്‍ രാഷ്ട്രീയവിവാദത്തില്‍. ശ്രീധരന്‍റെ ബദല്‍പാതയെ പിന്തുണയ്ക്കുന്നത് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഡീലിന്‍റെ ഭാഗമെന്നാണ് കോണ്‍ഗ്രസ് ആരോപണം. കേന്ദ്രം ഉടക്കിട്ട പദ്ധതിക്ക്, ബിജെപി സംസ്ഥാന നേതൃത്വം പച്ചക്കൊടി വീശുന്നതോടെ പദ്ധതി പാളംകയറുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
ഇ ശ്രീധരന്‍റെ ബദല്‍ നിര്‍ദേശം സിപിഎം-ബിജെപി ഡീലിന്‍റെ ഭാഗമെന്ന് കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. പിണറായി-മോദി അവിശുദ്ധ ബന്ധത്തിന്‍റെ പാലമാണ് കെവി തോമസ് എന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. സില്‍വര്‍ ലൈനിലെ സിപിഎം-ബിജെപി കൂട്ട് പൊളിക്കാനും തുറന്നുകാട്ടാനുമാകും വരും ദിവസങ്ങളിലെ കോണ്‍ഗ്രസ് നീക്കങ്ങള്‍.
ഭൂമി ഏറ്റെടുക്കലും പരിസ്ഥിതി പ്രശ്നവും ഭാരിച്ച സാമ്പത്തിക ബാധ്യതയും ഉയര്‍ത്തിയായിരുന്നു കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ ആദ്യം സില്‍വര്‍ ലൈനിനെ എതിര്‍ത്തത്. ഇ ശ്രീധരന്‍റെ പുതിയ പദ്ധതി നിര്‍ദേശം വരുമ്പോഴും എലിവേറ്റഡ് പാതയും തുരങ്കപാതയുമുണ്ട്. സാമ്പത്തിക ചെലവ് കൂടുമെന്നതിന് പുറമെ, പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിച്ചിട്ടുമില്ല. ഈ ഘട്ടത്തിലാണ് പ്രൊഫ കെവി തോമസും, ഇ ശ്രീധരനും, മുഖ്യമന്ത്രിയും കൈകൊടുത്ത പദ്ധതി നിര്‍ദേശത്തെ സുരേന്ദ്രന്‍ പിന്തുണച്ചത്. ഈമാറ്റത്തിന് പിന്നലെ ദുരൂഹതയാണ് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രശ്നമായി ഉയര്‍ത്തുന്നത്.
സില്‍വര്‍ ലൈനില്‍ ബിജെപിയുടെ മലക്കംമറച്ചില്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam