
തിരുവനന്തപുരം: സിൽവർലൈൻ കെ റെയിൽ (Silver line) പദ്ധതിക്കായി ഭൂമിയേറ്റെടുക്കൽ തുടങ്ങുമെന്ന് രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് (LDF Government progress report ). പദ്ധതിയുമായി മുന്നോട്ട് പോകാനായി കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം ലഭിച്ചതായാണ് ഇടത് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നത്. ഡി.പി.ആർ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര ധനമന്ത്രാലയത്തിൽ നിന്നും ലഭിച്ച നിർദ്ദേശമെന്നും സർക്കാർ വ്യക്തമാക്കുന്നു.
കെഎസ്ആർടിസിയെ പുനസംഘടിപ്പിക്കാനുള്ള നീക്കങ്ങളുമായി സർക്കാർ മുന്നോട്ട് പോകും. സ്വന്തം കാലിൽ നിൽക്കാൻ കെഎസ്ആർടിസിയെ പര്യാപ്തമാക്കും. സ്വയംപര്യാപ്‌തമാകും വരെ കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യം വായ്പകൾ സർക്കാർ തിരിച്ചടക്കും. ജീവനക്കാർക്ക് ശമ്പളവും പെൻഷനും സർക്കാർ ഉറപ്പാക്കും. ശമ്പള പരിഷ്കരണത്തിൽ സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കും. തിരുവനന്തപുരം, കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ഛയങ്ങൾ കെടിഡിഎഫ് സിയിൽ നിന്നും കെ.എസ്.ആർ.ടി.സി തിരിച്ചെടുക്കും. കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് പുനസംഘടിപ്പിക്കുമെന്നും സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ തുടങ്ങി വെച്ച കിഫ്ബി പദ്ധതികൾ മുഴുവൻ അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കും. വരുമാനത്തിൽ നിന്ന് തിരിച്ചടവ് ഉറപ്പാക്കാനുള്ള ജാഗ്രത കിഫ്ബി പാലിക്കുന്നുണ്ടെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. കിഫ്ബിയുടെ തിരിച്ചടവ് സർക്കാർ ബാധ്യത അല്ലെന്ന് പ്രോഗ്രസ്സ് റിപ്പോർട്ടിലും സർക്കാർ ആവർത്തിക്കുന്നു.
കെഎസ്ആർടിസി പുനസംഘടിപ്പിക്കുമെന്ന് സർക്കാർ; സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കും
കേന്ദ്രത്തിന് വിമർശനം, സർക്കാർ നേട്ടങ്ങളെണ്ണി പറഞ്ഞ് മുഖ്യമന്ത്രി, പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു
തിരുവനന്തപുരം: ജനങ്ങളെ ഭിന്നിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ വലത് പക്ഷ നയങ്ങൾക്ക് വിരുദ്ധമായി ജനങ്ങളെ ഒന്നിപ്പിക്കുന്ന ശ്രമങ്ങളാണ് ഇടത് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം ഇടത് സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല സമാപനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്നങ്ങളിലാണ് കേരളം പ്രധാന ശ്രദ്ധ നൽകുന്നത്. സമഗ്രമായ വികസനമാണ് എൽഡിഎഫിന്റെ ലക്ഷ്യം. അത് നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള പല സർവേകളും രാജ്യത്ത് നടക്കുന്നുണ്ട്. എന്നാൽ കേരളവും സർവെ നടത്തുന്നുണ്ട്. അതൊരിക്കലും ജനങ്ങളെ ഭിന്നിപ്പിക്കാനല്ല. പരമദരിദ്രരായ കുടുംബങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്താനാണ് കേരളം സർവെ നടത്തിയത്. ആ കുടുംബങ്ങളെ കണ്ടെത്തി. ഇനി തുടർനടപടിയിലൂടെ ആ കുടുംബങ്ങളെ കൈപിടിച്ചുയർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കേന്ദ്രസർക്കാരിനെ വിമർശിച്ചും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെണ്ണി പറഞ്ഞുമായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്.
മുഖ്യമന്ത്രിയുടെ വാക്കുകൾ
കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന അജണ്ടയിൽ നിന്നും വ്യത്യസ്തമായ നിലപാടുകളാണ് കേരളം സ്വീകരിക്കുന്നത്. വലത് പക്ഷത്തിന് കൃത്യമായ ബദൽ ഉണ്ടെന്ന് കേരളത്തിന് തെളിയിക്കാനായിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ആഗോള ഉദാര വത്ക്കരണത്തിന്റെ ഭാഗമായി സ്വീകരിക്കുന്ന ജന വിരുദ്ധ നടപടികൾ അതേ പോലെ നടപ്പാക്കാനാണ് അതംഗീകരിക്കുന്ന സംസ്ഥാനങ്ങൾ ചെയ്യുന്നത്. എന്നാലതിൽ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിക്കാമെന്ന് കേരളത്തിന് കാണിക്കാനായി.
ജനങ്ങൾക്കെതിരായ നടപടികളാണ് വലത് പക്ഷം കേന്ദീകരിച്ചതെങ്കിൽ ജനങ്ങൾ ആശ്വാസം നൽകുന്ന തീരുമാനങ്ങളാണ് ഇടത് പക്ഷം സ്വീകരിച്ചത്. അതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കരുതെന്ന് കേന്ദ്രത്തോട് ആദ്യം അഭ്യർത്ഥിക്കുന്നു. പിന്നോട്ടില്ലെന്ന് കേന്ദ്രം ആവർത്തിക്കുന്നിടത്ത് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനം നടത്താൻ ഞങ്ങളെ ഏൽപ്പികുവെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നു. എന്നാൽ അതിൽ നിന്നും സംസ്ഥാനത്തെ ഒഴിവാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം വരെ അതിന്റെ ഉദാഹരണമാണ്. സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഭൂമി വരെ സ്വകാര്യ മേഖലക്ക് നൽകാൻ കേന്ദ്രം ശ്രമിക്കുന്നു. കേന്ദ്രത്തിന്റേത് രണ്ട് നയമാണ്. ഒന്ന് പൊതുമേഖലാ സ്ഥാപനം തകർക്കുന്നു. രണ്ടാമത് പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിച്ച് തുടർന്ന് കൊണ്ടുപോകാൻ സംസ്ഥാനം ശ്രമിക്കുന്നു.