
കാസര്‍കോട്: കാസർകോട്ടെ ഐ എസ് റിക്രൂട്ട്മെന്‍റ് കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്‍റെ കസ്റ്റഡി അപേക്ഷ ഇന്ന് എൻ ഐ എ കോടതി പരിഗണിക്കും. ശ്രീലങ്കൻ സ്ഫോടന കേസിലെ മുഖ്യ ആസൂത്രകനായ സഹ്റാൻ ഹാഷിമിന്‍റെ ആരാധകനായ റിയാസിന്‍റെ കൂടുതൽ തീവ്രവാദ ബന്ധങ്ങളെക്കുറിച്ച് ചോദ്യം ചെയ്യൽ തുടരേണ്ടതുണ്ടെന്നാണ് എൻ ഐ എ വ്യക്തമാക്കുന്നത്.
5 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് അന്വേഷണസംഘം നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുന്പാണ് റിയാസ് പിടിയിലായത്. കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകളെ പോയതില്‍ റിയാസിന് ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് ഐഎസിലേക്ക് പോയ ചിലര്‍ റിയാസുമായി ബന്ധപ്പെട്ടതായും ചോദ്യം ചെയ്യലില്‍ എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്.
കേരളത്തിൽ ചാവേർ ആക്രമണത്തിന് റിയാസ് പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്. ശ്രീലങ്കൻ സ്ഫോടനത്തിന്‍റെ ആസൂത്രകൻ സഹ്‌റാൻ ഹാഷിമിന്റെ ആരാധകൻ ആയിരുന്നു റിയാസെന്നും എന്‍ഐഎ അറിയിച്ചിരുന്നു. കൊച്ചിയിലടക്കം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സ്ഫോടനം നടത്താനായിരുന്നു തീരുമാനമെന്ന് റിയാസ് അബൂബക്കർ എൻഐഎക്ക് മൊഴി നൽകിയതായും റിപ്പോര്‍ട്ടുകളുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam