
തിരുവനന്തപുരം: സിസ്റ്റര്‍ അഭയകേസില്‍ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി. കന്യാസ്ത്രീയായ ഇലിസിറ്റയും കോണ്‍വെന്‍റിലെ ജോലിക്കാരിയായ ത്രേസ്യാമ്മയുമാണ് ഇന്ന് കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറിയ പ്രതികളുടെ എണ്ണം പത്ത് ആയി.
അഭയ മരിക്കുന്ന സമയം പയസ് ടെന്‍ത് കോണ്‍വെന്‍റിലുണ്ടായിരുന്നവരാണ് ഇന്ന് കൂറുമാറിയ രണ്ടു സാക്ഷികളും. കോണ്‍വെന്‍റിന്‍റെ അടുക്കളയില്‍ അസ്വാഭാവികമായി പലതും കണ്ടിരുന്നുവെന്ന് സിബിഐക്ക് ഇവര്‍ മൊഴി നല്‍കിയിരുന്നു. ഇതാണ് ഇന്ന് കോടതിയില്‍ തിരുത്തിയത്. മൃതദേഹം കിണറ്റില്‍ നിന്ന് പൊക്കിയെടുക്കുന്നത് പോലും കണ്ടില്ലെന്നാണ് ഇന്ന് ഇരുവരും മൊഴി നല്‍കിയത്. അഭയയുടേത് ആത്മഹത്യ ആകാമെന്നും കന്യാസ്ത്രീയായ ഇലിസിറ്റ് ഇന്ന് കോടതിയില്‍ പറഞ്ഞു.
സിസ്റ്റര്‍ അഭയ ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ മുന്‍ ഉദ്യോഗസ്ഥര്‍ നേരത്തെ സാക്ഷിമൊഴി നല്‍കിയിരുന്നു. സിസ്റ്റര്‍ അഭയയുടെ രാസപരിശോധന റിപ്പോര്‍ട്ട് തിരുത്തിയ കേസില്‍ സിജെഎം കോടതി നേരത്തെ വെറുതെ വിട്ട ഉദ്യോഗസ്ഥരായ ഗീതയും ചിത്രയുമാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ ഇങ്ങനെ മൊഴി നല്‍കിയത്.
Read Also: അഭയ കേസ്; സിസ്റ്റർ പീഡനത്തിനിരയായിട്ടില്ലെന്ന് മുൻ ഫോറൻസിക് ഉദ്യോഗസ്ഥർ മൊഴി നൽകി
2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ നടക്കുന്നത്. വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് നടപടികള്‍ നിരന്തരം മാറ്റിവയ്ക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam