
പത്തനംതിട്ട: ശബരിമല സ്വർണ്ണകൊള്ളയിൽ രണ്ടാമത്തെ കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് എസ്ഐടി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഹർജി രണ്ടും ഒരുമിച്ച് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. ശബരിമല ദ്വാരപാലക പാളി കേസിൽ 41ാം ദിവസം ജാമ്യം കൊടുത്തതിനെതിരെ, കണ്ഠര് രാജീവര്‍ക്ക് കേസിൽ സുപ്രധാനമായ പങ്കുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് ഡിജിറ്റലായും മൊഴികളായും രാജീവരരും കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുളള ബന്ധത്തിന്‍റെ തെളിവുകളുണ്ട് എന്നാണ് പറയുന്നത്. അദ്ദേഹത്തിന്‍റെ അനുജ്ഞ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമാണ്. ശബരിമലയിലെ വിശേഷപ്പെട്ട വസ്തുക്കള്‍ പുറത്തു കൊണ്ടുപോകുമ്പോള്‍ എങ്ങനെയാണ് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതെന്ന് അദ്ദേഹത്തിനറിയാം. അതായത് ആഴത്തിലുളള ബന്ധം പ്രതികളുമായി കണ്ഠര് രാജീവര്‍ക്കുണ്ട്. അതിന് തെളിവുകളുണ്ട്. ഈ കാര്യങ്ങളൊന്നും തന്നെ കീഴ്ക്കോടതി പരിശോധിക്കാതെയാണ് തെളിവിന്റെ കണികയില്ലെന്ന് പറഞ്ഞ് ജാമ്യം നല്‍കിയതെന്നാണ് രണ്ടാം കേസിലും പറയുന്നത്. ദ്വാരപാലക പാളി കേസിലാണ് അപ്പീല്‍ കൊടുത്തത്. അത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് കട്ടിളപ്പാളി കേസില്‍ കൂടി അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഈ കേസിലെ ജാമ്യം കൂടി റദ്ദാക്കണമെന്നാണ് ആവശ്യം. രണ്ട് കേസുകളും ഒരുമിച്ച് പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam