
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ഡി മണിക്ക് ബന്ധമുണ്ടെന്നതിന് തെളിവ് കിട്ടാതെ എസ്ഐടി. മണിയും ശ്രീകൃഷ്ണനും ഇറിടിയം തട്ടിപ്പുകാർ ആണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞു. എന്നാൽ ശബരിമലയുമായി ബന്ധമുള്ളതായി ഉറപ്പിക്കാൻ ചോദ്യം ചെയ്യലിൽ കഴിഞ്ഞില്ല. മണിയുമായി ഇപ്പോൾ ബന്ധമില്ലെന്നാണ് ശ്രീകൃഷ്ണൻ പറയുന്നത്. തിരുവനന്തപുരത്ത് വന്നത് രണ്ടു പ്രാവശ്യമാണെന്ന് മണിയും മൊഴി നൽകി. ഇതോടെ കുഴങ്ങിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം.
തനിക്ക് പ്രവാസിയെയോ ഉണ്ണികൃഷ്ണൻ പോറ്റിയെയോ അറിയില്ലെന്ന് ഡി മണി മൊഴി നൽകിയിരുന്നു. മണിക്ക് പിന്നിൽ ഇരുടിയം തട്ടിപ്പ് സംഘമെന്ന നിഗമനത്തിലാണ് എസ്ഐടി. കേരളത്തിലെയും തമിഴ്നാട്ടിലെയും പല പ്രമുഖരെയും ഉൾപ്പെടെ ശ്രീകൃഷ്ണൻ തട്ടിപ്പിന് ഇരയാക്കിയെന്നും മണിയുടെ സംഘത്തിന്‍റെ മൊഴിയിൽ മുഴുവൻ ദുരൂഹതയുണ്ടെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തൽ. അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണ വ്യാപാരി ഗോവർധൻ എന്നിവരെയാണ് ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങുന്നത്. ഇന്നലെ പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്ത് നിർണായക വിവരങ്ങൾ ശേഖരിക്കാനാണ് എസ്ഐടിയുടെ നീക്കം.
പോറ്റിക്കും, ഭണ്ഡാരിക്കും, ഗോവർധനും കൊള്ളയിൽ ഒരു പോലെ പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടത്തൽ. കൈക്കലാക്കിയ സ്വർണം എവിടെയെല്ലാം എത്തി എന്നതിൽ അടക്കം വ്യക്തത തേടുകയാണ് ചോദ്യം ചെയ്യലിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ സർക്കാരിലേയും രാഷ്ട്രീയ നേതൃത്വത്തിലേയും ഉന്നതരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും. അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി പ്രതികൾക്ക് ബന്ധമുണ്ടോ എന്നും എസ്ഐടി പരിശോധിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam