
കൊച്ചി: ഡോളർ കടത്തുകേസിൽ എം ശിവശങ്കറിന് കോടതി ജാമ്യം അനുവദിച്ചത് ആരോഗ്യ സ്ഥിതിയും കൂടി പരിഗണിച്ച്. നിർണ്ണായക സാക്ഷികളുടെ മൊഴി അന്വേഷണ ഏജൻസികൾ എടുത്ത് കഴിഞ്ഞതിനാൽ ഇനി സ്വാധീനിക്കുമെന്ന് കരുതാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. കസ്റ്റംസും ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടാത്തതും ജാമ്യം ലഭിക്കാൻ സഹായമായി.
98 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പുറത്തിറങ്ങിയത്. ഡോളർ കടത്തുകേസിൽകൂടി കോടതി ജാമ്യം അനുവദിച്ചതോടെയാണ് സംസ്ഥാനത്തെ മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥന് ജയിൽ വാസത്തിൽ നിന്ന് തൽക്കാലം മോചനം ലഭിച്ചത്.
ജാമ്യം ലഭിച്ചെങ്കിലും ശിവശങ്കറിനെതിരായ നിരീക്ഷണങ്ങൾ ജാമ്യ ഉത്തരവിലുണ്ട്. കേസിൽ ശക്തമായ അന്വേഷണം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. വിദേശ കറൻസി കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്ന് വ്യക്തമാണെന്നും ഉന്നത ഉദ്യേസ്ഥൻ എന്ന നിലയിൽ ഇക്കാര്യം സർക്കാറിനെ അറിയാക്കാതിരുന്നത് ഗൗരവമായി കാണണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
ശിവശങ്കറിന് ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്ന് ഉത്തരവിലുണ്ട്. നിർണ്ണായക സാക്ഷികളുടെ മൊഴി എടുത്തു കഴിഞ്ഞു, അതിനാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് കരുതാനാകില്ല. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ജാമ്യം അനുവദിക്കാമെന്ന നിലപാടിലാണ് കോടതി എത്തിച്ചേർന്നത്.
ദീർഘനാൾ ഏജൻസികൾ ചോദ്യം ചെയ്തിട്ടുണ്ടെന്നും കസ്റ്റംസും ശിവശങ്കറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ അന്വേഷണത്തിൻ്റെ ഭാഗമായി ഇനിയും തടവിൽ വെക്കണ്ട കാര്യമില്ലെന്നുമാണ് കോടതി അനുമാനം.
ഒക്ടോബർ 28-നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ നവംബറിൽ സ്വർണക്കടത്ത് കേസിലും ജനുവരിയിൽ ഡോളർ കടത്ത് കേസിലും കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജാമ്യ വ്യവസ്ഥകൾ
രണ്ടും ലക്ഷം രൂപയും തുല്യതുകയ്ക്കുളള രണ്ടാൾ ജാമ്യവുമാണ് പ്രധാന വ്യവസ്ഥ. സാക്ഷികളെ സ്വാധീനിക്കരുത്, പാസ്പോർട് കോടതിയിൽ ഹാജരാക്കണം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം എന്നിങ്ങനെയാണ് മറ്റു വ്യവസ്ഥകൾ. കസ്റ്റംസിന്റെ തന്നെ സ്വർണക്കളളക്കടത്തുകേസിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന്‍റെ കളളപ്പണം വെളുപ്പിക്കൽ കേസിൽ ശിവശങ്കറിന് രണ്ടാഴ്ച മുമ്പ് ജാമ്യം കിട്ടിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam