
കൊച്ചി: മൂവാറ്റുപുഴയില്‍ (Muvattupuzha) ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ആറുകിലോ പഴകിയ മത്സ്യം പിടികൂടി. മൂവാറ്റുപുഴയിലെ അറേബ്യന്‍ സി ഫുഡ്സ് എന്ന കടയില്‍ നിന്നാണ് മത്സ്യം പിടികൂടിയത്. ഇത് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. മൂവാറ്റുപുഴയില്‍ എഴ് കടകളിലാണ് ഇന്ന് പരിശോധന നടന്നത്. ഇതില്‍ ആറ് കടകളിലെയും സാമ്പിളുകള്‍ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കായംകുളം നഗരസഭാ പരിധിയിൽ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങളും ഭക്ഷ്യ പദാർത്ഥങ്ങളും പിടികൂടി. രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകും. നഗരസഭാ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. ആറ് ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.
തിരുവനന്തപുരത്ത് വില്‍ക്കാന്‍ വെച്ച ഒരുമാസത്തിലേറെ പഴക്കമുള്ള 800 കിലോ ഗ്രാം മീന്‍ ആരോഗ്യവിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു. തിരുവനന്തപുരം കാരക്കോണത്ത് റോഡരികില്‍ വില്‍ക്കാനിരുന്നവരില്‍ നിന്നുമാണ് 800 കിലോഗ്രാം അഴുകിയ മീന്‍ പിടിച്ചെടുത്തത്. കുന്നത്തുകാല്‍ പഞ്ചായത്തിലെ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന കൂനന്‍പനയില്‍ നിന്ന് വാങ്ങിയ മീനില്‍ പുഴുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ പരാതിയിലായിരുന്നു പരിശോധന. ഒരു മാസം പഴക്കമുള്ള മീന്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് നല്‍കുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരമനുസരിച്ച് ഹോട്ടലുകളെയും റെസ്റ്റോറന്‍റുകളെയും തരംതിരിച്ച് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് പറഞ്ഞു. ഭക്ഷണശാലകളില്‍ നടത്തുന്ന പരിശോധനയും ഓപ്പറേഷന്‍ മത്സ്യയും തുടരുമെന്നും മന്ത്രി പത്തനംതിട്ടയില്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam