
ഇടുക്കി: ഇടുക്കി ആനച്ചാലിൽ യുവാവിൻ്റെ ആക്രമണത്തിൽ ബന്ധുവായ ആറു വയസ്സുകാരൻ മരിച്ചു. ആമക്കുളം റിയാസ് മൻസിലിൽ റിയാസിൻ്റെ മകനായ ഫത്താഹാണ് മരിച്ചത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റാണ് കുട്ടി മരണപ്പെട്ടത്. ഫത്താഹിൻ്റെ മാതാവ് സഫിയയും ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഗുരുതരാവസ്ഥയിലാണ്. സഫിയയുടെ മാതാവിനും ആക്രമണത്തിൽ പരിക്കേറ്റു.
സഫിയയുടെ സഹോദരിയുടെ ഭർത്താവായ ഷാജഹാനാണ് അക്രമം നടത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ സഫിയയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഷാജഹാൻ ഉറങ്ങി കിടന്ന സഫിയയേയും മക്കളേയും ആക്രമിക്കുകയായിരുന്നു. കുടുംബവഴക്കിനെ തുടർന്ന് ഷാജഹാൻ്റെ ഭാര്യ ഇയാളുമായി അകന്നു കഴിയുകയായിരുന്നു. തന്നേയും ഭാര്യയേയും അകറ്റിയതിന് പിന്നിൽ ഭാര്യമാതാവും സഹോദരിയുമാണെന്ന ചിന്തയിലാണ് ഭാര്യവീട്ടുകാരെ കൂട്ടക്കൊല ചെയ്യാൻ ഷാജഹാൻ ഒരുമ്പെട്ടതെന്നാണ് സൂചന.
ആദ്യം സഫിയയുടെ വീട്ടിലെത്തിയ ഷാജഹാൻ ഉറങ്ങി കിടക്കുകയായിരുന്ന ഫത്താഹിനേയും സഫിയയേയുമാണ് ആദ്യം ആക്രമിച്ചത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഫത്താഹ് സംഭവസ്ഥലത്ത് വച്ചു തന്നു മരിച്ചു. അക്രമം കണ്ട സഫിയയുടെ 15 വയസ്സുള്ള മകൾ അടുത്ത വീട്ടിലേക്ക് നിലവിളിച്ചോടിയെത്തിയപ്പോൾ ആണ് സംഭവം പരിസരവാസികൾ അറിയുന്നത്. ഇതിനിടെ തൊട്ടടുത്തെ വീട്ടിൽ താമസിക്കുന്ന സഫിയയുടെ മാതാവിനേയും ഷാജഹാൻ ആക്രമിച്ചു. അപ്പോഴേക്കും സഫിയയുടെ മകളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ ഇയാൾ സംഭവസ്ഥലത്ത് നിന്നും മുങ്ങി. ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സാരമായി പരിക്കേറ്റ സഫിയയും മാതാവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam