
കോട്ടയം: കോട്ടയം നഗരത്തിലെ ആകാശപാത പൊളിച്ച് മാറ്റുമെന്ന മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനത്തോടെ പദ്ധതി വീണ്ടും സജീവ ചർച്ചയാകുന്നു. വർഷങ്ങളായി നിശ്ചലമായി നിൽക്കുന്ന ആകാശപാത പൊളിക്കണമെന്നും വേണ്ടെന്നും അഭിപ്രായമുളളവരാണ് കോട്ടയത്തുള്ളത്. രാഷ്ട്രീയ തർക്കത്തിന്റെ പേരിൽ കോടികൾ പാഴാക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്.
എട്ട് കൊല്ലമായി എയറിലൊരു ആകാശപാത. കോട്ടയം പട്ടണത്തിന് ഇപ്പോഴിതൊരു ഐഡന്റ്റിറ്റിയാണ്. നഗരത്തിൽ വന്ന് പോകുന്നവരിൽ പലരും കണ്ടുപോകുന്നൊരു കൗതുകം. പക്ഷെ വെയിലും മഴയും കൊണ്ട് ആകാശപാതയുടെ അടിത്തൂണുകൾ തുരുമ്പെടുത്ത് തുടങ്ങി. കാലങ്ങളായി ഇങ്ങനെ കിടക്കുന്ന ആകാശപാത നോക്കി അയ്യേ എന്നും അയ്യോ എന്നും പറയുന്നവരുണ്ട്.
സാധാരണക്കാർ മുതൽ ഹൈക്കോടതി വരെ ആകാശപ്പാതക്കെതിരെ വടിയെടുത്തതോടെ വലിയ വിമർശനങ്ങളും പ്രതിഷേധവും ഉയർന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ പദ്ധതിക്ക് പണം വേണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. പക്ഷേ സർക്കാർ പദ്ധതിക്ക് അനുകൂലമല്ല. ഇനിയും പദ്ധതിക്ക് പണം വകയിരുത്തുന്നത് നഷ്ടമെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ.
2016 ൽ അഞ്ചരക്കോടി 18 ലക്ഷം രൂപ അനുവദിച്ചാണ് ആകാശപാത നിർമ്മാണം തുടങ്ങിയത്. ഒരു കോടി രൂപ ചെലവിൽ ഉരുക്ക് തൂണുകൾ സ്ഥാപിച്ച് അതിൽ കമ്പികൾ ചേർത്ത് വച്ച് ഒരു രൂപം മാത്രം ഉണ്ടാക്കി. പിന്നീട് പണികൾ നിലച്ചു. റോഡ് സുരക്ഷ വകുപ്പിന്റെ പദ്ധതിയുടെ നിർമ്മാണ ചുമതല കിറ്റ്കോയ്ക്ക് ആയിരുന്നു. എന്തുകൊണ്ട് പണി ഇടയ്ക്ക് നിന്നു എന്നതിലാണ് ഇപ്പോഴും വ്യക്തത കുറവുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam