
കോഴിക്കോട്: വടകരയില്‍ എസ് എം എ രോഗ ബാധിതയായ സിയാ ഫാത്തിമക്ക് മരുന്നിനായി 18 കോടി രൂപ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് നാട്ടുകാര്‍. എത്രയും പെട്ടെന്ന് മരുന്ന് എത്തിക്കേണ്ടതിനാല്‍ തുക കണ്ടെത്താനായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
മൂന്ന് ജ്യേഷ്ഠന്‍മാരുടെ കുഞ്ഞനുജത്തിയാണ് സിയാ ഫാത്തിമ. ഒമ്പത് മാസം മാത്രമാണ് ഈ കുരുന്നിന്റെ പ്രായം. ടെപ്പ് വണ്‍ എസ് എം എ രോഗം സിയാ ഫാത്തിമയുടെ ജീവിതം ദുരിത പൂര്‍ണ്ണമാക്കി മാറ്റിയിരിക്കുന്നു. ജനിച്ച് മൂന്ന് മാസം പിന്നിട്ടപ്പോഴാണ് രോഗലക്ഷണം കണ്ടു തുടങ്ങിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ എസ് എം എ രോഗമാണെന്ന് ഡോക്ടർ സംശയം പ്രകടിപ്പിച്ചിരുന്നു.
ഇതേ തുടർന്ന് ബെംഗളൂരുവിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീരീകരിച്ചത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സ. കുഞ്ഞിന്‍റെ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ മരുന്ന് വൈകാതെ എത്തിക്കണം. എന്നാൽ മരുന്നിന്‍റെ വിലയായ 18 കോടി രൂപ പ്രവാസിയായ സിയാദിനും കുടുംബത്തിനും അപ്രാപ്യമാണ്.
ചികിത്സക്കു വേണ്ട പണം കണ്ടെത്താനായി അബ്ദുള്‍ അസീസ് കെ പി കൺവീനറായി ജനകീയ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇവർ ഫണ്ട് സമാഹരണം തുടങ്ങിയിട്ടുണ്ട്. മൂന്നു മാസത്തിനുള്ളില്‍ 18 കോടി രൂപ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് കമ്മിറ്റിയുടെ പ്രവര്‍ത്തനം. കുഞ്ഞ് സിയക്കായി എല്ലാവരും കൈകോർക്കുമെന്ന പ്രതീക്ഷയിലാണ് ഈ നാടിന്റെ കാത്തിരിപ്പ്.
സിയാ ഫാത്തിമ ചികിത്സ സഹായ സമിതി
ഫെഡറൽ ബാങ്ക്
വടകര ബ്രാഞ്ച്
അക്കൗണ്ട് നമ്പർ : 10710200014639
ഐ എഫ് എസ് സി കോഡ് : FDRL0001071