
കൊല്ലം: എസ്.എൻ കോളജ് സുവർണ്ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ജൂബിലി ആഘോഷങ്ങൾക്കായി പിരിച്ചെടുത്ത തുകയിൽ നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റിയെന്നതാണ് കേസ്. പതിനാറു വർഷത്തിനുശേഷം, ഹൈക്കോടതി നിർദ്ദേശ പ്രകാരം ആണ് ക്രൈംബ്രാഞ്ച് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങന്നത്.
കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി ആണ് എസ്പി ഷാജി സുഗുണൻ്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം വെള്ളാപ്പള്ളി നടേശനേ ചോദ്യം ചെയതത്. രണ്ടര മണിക്കൂലധികം നീണ്ട ചോദ്യംചെയലിൽ ഫണ്ട് തട്ടിപ്പ് കേസിലെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞു. 1997- 98 കാലഘട്ടത്തിൽ എസ്.എൻ കോളജ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിരിച്ചെടുത്ത ഒരു കോടിയിൽ അധികം രൂപയിൽനിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റിയെന്നതാണ് കേസ്.
ആഘോഷകമ്മിറ്റിയുടെ കൺവീറനറായിരുന്നു വെള്ളാപ്പള്ളി നടേശൻ. ഫണ്ട് പിരിവ് പൂർത്തിയായി രണ്ട് വർഷത്തിന് ശേഷമാണ് പൊരുത്തക്കേടുകൾ എസ്എൻ ട്രസ്റ്റ് ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുന്നത്. എന്നാൽ ആരും പരസ്യമായി ചോദ്യംചെയ്തില്ല. തുടർന്ന് ട്രസ്റ്റ് അംഗമായ പി സുരേന്ദ്രബാബുവാണ് 2004 ൽ ഹർജിയുമായി കൊല്ലം സിജെഎം കോടതിയെ സമീപിക്കുന്നത്. കേസ് ആദ്യം അന്വേഷിച്ച ക്രൈം ഡിറ്റാച്ച്മെന്‍റ് സംഘം പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ട് കോടതിയിൽ നൽകി. എന്നാൽ പൊലീസ് റിപ്പോർട്ട് കോടതി പൂർണ്ണമായി തള്ളി.
തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. തെളിവുകൾ ഉണ്ടായിട്ടും അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ ജൂൺ 22ന് ഹർജി പരിഗണിച്ച കോടതി രണ്ടാഴ്ചക്കകം കുറ്റപത്രം സമർപ്പിക്കാ ന് ക്രൈംബ്രാഞ്ച് ന് നിർദ്ദേശം നൽകി. കേസിൽ തെളിവുകൾ എല്ലാം വെള്ളാപ്പള്ളിക്ക് എതിരാണ് എന്ന് ഹർജിക്കാരൻ പ്രതികരിച്ചു. വകമാറ്റിയ പണം പലിശ സഹിതം തിരികെ അടയ്ക്കാമെന്ന്, നേരത്തെ വെള്ളാപ്പള്ളി തന്നെ നൽകിയ സത്യവാങ്മൂലം തിരിച്ചടിയാകുമെന്നും പരാതിക്കാരൻ പറയുന്നു.
ചോദ്യം ചെയ്യലിന്‍റെ വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് അടുത്ത ദിവസം എസ്പി ഷാജി സുഗണൻ എഡിജിപി ടോമിൻ തച്ചങ്കരിക്ക് കൈമാറും. തുടർന്ന് റിപ്പോർട്ട് പഠിച്ച ശേഷം തച്ചങ്കരിയാകും ഹൈക്കോടതിയിൽ കുറ്റപത്രം സമർപ്പിക്കുക. കേസ് അടുത്താഴ്ച വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam