
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥിനിയെ പാമ്പ് കടിച്ചു. പോത്തൻകോട് വേങ്ങോട് സ്വദേശിനി ദുർഗ്ഗ (18) ക്കാണ് കടിയേറ്റത്. അമ്മുമ്മയുടെ വീട്ടിൽ പോയി സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വേങ്ങോട് വെച്ചാണ് പാമ്പ് കടിയേറ്റത്. ഉടൻതന്നെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ശുശ്രൂഷ നൽകി. പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ പരിശോധനകൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
വർക്കലയിൽ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു
വർക്കലയിൽ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു. വർക്കല താലൂക്ക് ആശുപത്രിക്ക് സമീപം കോട്ടുംമൂലയിൽ ചരുവിള വീട്ടിൽ 32 വയസ്സുള്ള ഷംനയ്ക്കാണ് പാമ്പു കടിയേറ്റത് . വീട്ടിനു പുറത്ത് കിണറ്റിന്റെ ഭാഗത്ത് വെച്ചാണ് പാമ്പുകടിയേറ്റത്. കാലിന്റെ രണ്ടു സ്ഥലത്തായി പാമ്പ് കടിച്ചതായിട്ടാണ് പ്രാഥമിക നിഗമനം. ഉടൻതന്നെ ഷംനയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും തുടർന്ന് ഇപ്പോൾ തിരുവനന്തപുര മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
പാമ്പ് കടിയേറ്റാൽ…ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പാമ്പുകടിയ്ക്കെതിരെ പ്രതിരോധവും സമയബന്ധിതമായ ചികിത്സയും വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൂട് അധികമായത് കാരണം ഇഴ ജന്തുക്കള്‍ തണുപ്പുള്ള പ്രദേശം തേടി പോകുന്ന സമയമാണ്. അതിനാല്‍ വീടും സ്ഥാപനങ്ങളും പരിസരങ്ങളും പാമ്പുകള്‍ക്ക് കയറിയിരിക്കാനുള്ള അവസരമൊരുക്കാതെ ശ്രദ്ധ വേണം. ഇതിന്‍റെ ഭാഗമായി കാടും പടര്‍പ്പും കേറാതേയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റ് മറ്റോ ഇട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം. പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതാണ്. താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്‍റി സ്നേക്ക് വെനം ലഭ്യമാണ്. രോഗ ലക്ഷണങ്ങളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി പ്രോട്ടോകോള്‍ പ്രകാരമാണ് ആന്റി സ്നേക്ക് വെനം നല്‍കുന്നത്. എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി. വീട്ടിനുള്ളില്‍ പാമ്പ് കടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി എല്ലാവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam