
ആലപ്പുഴ: മുസ്ലിം ലീഗിനെതിരെ പ്രമേയം പാസാക്കി എസ്എൻഡിപി നേതൃത്വ യോഗം. മലപ്പുറം ജില്ല ആരുടെയും സ്വകാര്യ സാമ്രാജ്യമല്ലെന്നും മതത്തിന്റെ പേരിൽ ലീഗ് സ്വയം ആനുകൂല്യങ്ങൾ എഴുതിയെടുക്കുന്നുവെന്നും പ്രമേയത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ലീഗിന്റെ മതേതരത്വം. മതത്തിനു വേണ്ടി മാത്രം ഭരണം നടത്തുന്ന ലീഗ് ഭരണഘടനാ ലംഘനം നടത്തുകയാണ്. മതേതര കപട നാടകങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും പ്രമേയത്തിലുണ്ട്. സാമൂഹിക നീതിക്കായുള്ള വെള്ളാപ്പള്ളി നടേശന്റെ പോരാട്ടത്തിന് നേതൃയോഗം പിന്തുണ പ്രഖ്യാപിച്ചു.
അതേസമയം, എസ്എൻഡിപി- എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിൽ അംഗീകാരം നൽകി. തുടർചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. എസ്എൻഡിപി - എൻഎസ്എസ് ഐക്യനീക്കത്തിലെ തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ന് ആലപ്പുഴയിൽ ചേർന്ന എസ്എൻഡിപിയുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെളളാപ്പള്ളി നടേശൻ.
നായാടി മുതൽ നസ്രാണി വരെ ഒരുമിച്ചുനിൽക്കുന്നത് അനിവാര്യമെന്നാണ് പ്രമേയം. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ മതേതരത്വം ഉറപ്പാക്കണം. കപട മതേതര വാദികളായ നേതാക്കൾ വെള്ളാപ്പള്ളിയെ അധിക്ഷേപിക്കുകയാണ്. ന്യൂനപക്ഷങ്ങൾ മതത്തെ ഉപയോഗിച്ച് സംഘശക്തിയാകുന്നു. ലീഗ് ഒഴികെയുള്ള മുസ്ലിം സംഘടനകളുമായും ചർച്ച നടത്തുമെന്നും വെള്ളാപ്പള്ളി അറിയിച്ചു. സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചത് തെറ്റാണെന്നും സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam